കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ വടകര സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് 66 പൊലീസുകാരെ സ്ഥലം മാറ്റിയത്. കസ്റ്റഡിയിലെടുത്ത സജീവന് നെഞ്ച് വേദനയുണ്ടായപ്പോള്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും മാനുഷിക പരിഗണനയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉത്തരമേഖല ഐ. ജി ടി വിക്രമാണ് അന്വേഷണ റിപ്പോർട്ട് പൊലീസ് മേധവിക്ക് കൈമാറിയത്. പൊലീസിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണാണ് സജീവന്‍ മരണപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേസുമായി ബന്ധപ്പെട്ട് നേരത്തെ സസ്പെന്‍ഡ് ചെയ്ത എസ് ഐ എം നിജീഷ്, എ എസ് ഐ അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. മൂന്നു പേരോടും വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സാക്ഷികളെയും ഇന്ന് ചോദ്യം ചെയ്യും. സംഭവ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും. ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ വടകര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.