ഏകാധിപത്യം അനുവദിക്കില്ലെന്നും ജനങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച ഈ നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും എ എ റഹിം എം പി. ജനാധിപത്യ അവകാശങ്ങൾ സഭയ്ക്കുള്ളിൽ പോലും അനുവദിക്കുന്നില്ലെന്നും റഹിം ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യസഭയില്‍ പ്രതിഷേധിച്ചതിന് പിന്നാലെ എ എ റഹിം എം പി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ സസ്പെന്‍ഡ് ചെയ്തതിരുന്നു. ഇതിനുപിന്നാലെയാണ് റഹിമിന്‍റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
രാജ്യസഭയിൽ നിന്ന് ഞങ്ങൾ 19 പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്തു. എന്നെക്കൂടാതെ കേരളത്തെ പ്രതിനിധീകരിക്കുന്ന സഖാവ് വി ശിവദാസൻ, സഖാവ് പി സന്തോഷ്‌കുമാർ എന്നിവരെയും സസ്‌പെന്റ് ചെയ്തു. ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്. ചർച്ചയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല. ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണ്.
ജനാധിപത്യ അവകാശങ്ങൾ സഭയ്ക്കുള്ളിൽ പോലും അനുവദിക്കുന്നില്ല. ഇന്നാണെങ്കിൽ സിപിഐ(എം) ലെ ബികാസ് രഞ്ജൻ ഭട്ടാചാര്യയെ ഒരു ബില്ലിൽ ചർച്ച ചെയ്യാൻ പോലും അനുവദിച്ചില്ല.തുടർന്ന് പ്രതിഷേധിച്ച ഞാനടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. അടിച്ചമർത്താനാകില്ല. ഏകാധിപത്യം അനുവദിക്കില്ല. ജനങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച ഈ നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യസഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച ഡിഎംകെ എംപി കനിമൊഴി, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, കേരളത്തിൽ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എ എ റഹീം, വി ശിവദാസൻ തുടങ്ങിയ എം പിമാര്‍ക്ക് സസ്പെന്‍ഷന്‍. ജിഎസ്ടി സ്ലാബ് മാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്. 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തിൽ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തി വെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എംപിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം. ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ ഇന്നലെയാണ് സ്പീക്കർ സസ്പെന്റ് ചെയ്തത്. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്.