പാലക്കാട്: മികച്ച ഗായികയ്ക്കുളള ദേശീയ അവാര്‍ഡ് ലഭിച്ചതിനുപിന്നാലെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നഞ്ചിയമ്മ. ആദിവാസികളുടെ പാട്ടിനെക്കുറിച്ച് ഒന്നും അറിയാത്തവരാണ് വിമര്‍ശിക്കുന്നതെന്നും അത്തരം വിമര്‍ശനങ്ങള്‍ താന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും നഞ്ചിയമ്മ പറഞ്ഞു. എല്ലാ സംഗീതവും ശുദ്ധമാണെന്നും ബുദ്ധിയുളളവര്‍ക്ക് അതെല്ലാം മനസിലാവുമെന്നും നഞ്ചിയമ്മ പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു അവരുടെ പ്രതികരണം.
'വിമര്‍ശിക്കുന്നവര്‍ എന്തോ പറഞ്ഞോട്ടെ, അതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഞാന്‍ പാടി, മക്കള്‍ അത് ഏറ്റെടുത്തു. അതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ പാട്ടിന് ലിപിയില്ല. ഇത് എഴുതിയോ പഠിച്ചോ ആരോടെങ്കിലും ചോദിച്ചോ ഉണ്ടാക്കുന്ന പാട്ടല്ല. കാലങ്ങളായി പരമ്പരാഗതമായി കൈമാറി വരുന്ന പാട്ടാണ്. ബുദ്ധിയുളളവര്‍ക്ക് മനസിലാകും ഞങ്ങളെന്താണ് പാടുന്നത്. അതിന്റെ അര്‍ത്ഥമെന്താണ് എന്നൊക്കെ'-നഞ്ചിയമ്മ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'എനിക്ക് അവാര്‍ഡ് കിട്ടിയത് ഇഷ്ടമാവാത്ത ഒരുപാടുപേരുണ്ടാകും. അതൊന്നും ഞാന്‍ മനസില്‍ വച്ചിട്ടില്ല. ഒരു പാവപ്പെട്ട ആള്‍ക്ക് അവാര്‍ഡ് കിട്ടുമ്പോള്‍ വലിയവര്‍ക്ക് അസൂയയുണ്ടാവും. അതില്‍ നമുക്ക് എന്താണ് ചെയ്യാനാവുക. അവര്‍ക്ക് നല്ലതുവരുമ്പോള്‍ ഞാന്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. അതുപോലെ ഞാന്‍ എന്റെ പാട്ട് ജനങ്ങളിലേക്ക് ഇനിയും എത്തിച്ചുകൊണ്ടിരിക്കും. ഞാന്‍ തണുപ്പുളളതും മറ്റെന്ത് ഭക്ഷണവും കഴിക്കും. ഒന്നും സംഗീതത്തിനായി മാറ്റിവെയ്ക്കാറില്ല. എല്ലാ സംഗീതവും ശുദ്ധമാണ്'-നഞ്ചിയമ്മ പറഞ്ഞു.
നഞ്ചിയമ്മയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചതിനെതിരെ ഗായകൻ ലിനു ലാല്‍ അടക്കം സംഗീത രംഗത്തെ ചിലര്‍ രംഗത്തെത്തിയിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ദേശീയ അവാർഡ് ലഭിച്ച ഗാനം 2020-ലെ മികച്ച ഗാനമായി തനിക്ക് തോന്നുന്നില്ലെന്നും സംഗീതത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവർക്ക് ഈ അംഗീകാരം അപമാനമായി തോന്നുമെന്നുമായിരുന്നു ലിനു ലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.
'നഞ്ചിയമ്മയോട് വിരോധമില്ല. അവർ ആ ഫോക്ക് സോങ് നല്ല രസമായി പാടിയിട്ടുണ്ട്. പക്ഷേ ഒരു പിച്ച് ഇട്ടുകൊടുത്താൽ അതിനനുസരിച്ച് പാടാനൊന്നും അവർക്ക് കഴിയില്ല. മൂന്നും നാലും വയസുമുതൽ സംഗീതം പഠിച്ച്, പട്ടിണി കിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്ന ഒരുപാടുപേരുണ്ട്. അങ്ങനെയുളളപ്പോൾ ഇവർക്ക് മികച്ച ഗായികയ്ക്കുളള അവാർഡ് കൊടുക്കുക എന്നുപറഞ്ഞാൽ കേൾക്കുന്നവർക്ക് അപമാനമായി തോന്നില്ലേ'-എന്നായിരുന്നു ലിനു ലാൽ പറഞ്ഞത്.