ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗറില്‍ ഒരു സിറിഞ്ചുകൊണ്ട് 30 വിദ്യാര്‍ത്ഥികള്‍ക്ക് കുത്തിവെപ്പെടുത്തതായി പരാതി. ജെയിൻ പബ്ലിക് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷിതാക്കള്‍ വാക്‌സിനേറ്ററെ ചോദ്യം ചെയ്തു. എന്നാല്‍ തനിക്ക് മേലധികാരികള്‍ ഒരു സിറിഞ്ച് മാത്രമാണ് നല്‍കിയതെന്നും ഇതുകൊണ്ട് മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പെടുക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നുമാണ് വാക്‌സിനേറ്ററായ ജിതേന്ദ്ര മറുപടി നൽകിയത്. ഈ ഉത്തരവാദിത്വമേല്‍പ്പിച്ച മേല്‍ അധികാരികളുടെ പേര് തനിക്ക് അറിയില്ലെന്നും ജിതേന്ദ്ര പറഞ്ഞു. രക്ഷിതാക്കള്‍ ജിതേന്ദ്രയുടെ മറുപടി വീഡിയോയില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒറ്റത്തവണ ഉപയോഗിക്കാനുള്ള ഡിസ്പോസിബിൾ സിറിഞ്ചുകളില്‍ ഒന്നിലധികം ആളുകള്‍ക്ക് കുത്തിവെപ്പ് എടുത്താല്‍ എച്ച് ഐ വി പോലുള്ള രോഗങ്ങള്‍ പടരാന്‍ സാധ്യതയില്ലെയെന്ന മാതാപിതാക്കളുടെ ചോദ്യത്തിന്, അക്കാര്യം തനിക്ക് അറിയാമെന്നും മേലധികാരികള്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നുമാണ് ജിതേന്ദ്ര മറുപടി നല്‍കിയത്. ഈ വിഷയത്തില്‍ താന്‍ കുറ്റക്കാരനല്ലെന്നും ജിതേന്ദ്ര പറഞ്ഞു. അതേസമയം, സ്കൂളിനെതിരെ കടുത്ത പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. സ്കൂളുകളില്‍ ഇത്തരം വാക്സിനേഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അധികൃതര്‍ക്ക് ഉത്തരവാദിത്വമുണ്ടായിരിക്കണമെന്നും കുട്ടികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് മറുപടി പറയുകയെന്നും രക്ഷിതാക്കള്‍ ചോദിച്ചു.
സംഭവം വിവാദമായതോടെ സാഗർ ജില്ലാ കലക്ടർ ക്ഷിതിജ് സിംഗാള്‍ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ ഡി കെ ഗോസ്വാമിയെ സ്കൂളിലേക്ക് അയച്ചു. ജില്ലാ വാക്‌സിനേഷൻ ഓഫീസർ ഡോ. രാകേഷ് റോഷനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു, അതേസമയം, അനാസ്ഥയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. പ്രഭുറാം ചൗധരി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.