ഡല്‍ഹി: പതിനേഴ് വയസ് പൂര്‍ത്തിയായവര്‍ക്ക് ഇനി മുതല്‍ വോട്ടര്‍ പട്ടികയില്‍ മുന്‍കൂറായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്കായിരുന്നു ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിച്ചിരുന്നത്. ജനുവരിക്ക് ശേഷം 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കണമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ മൂന്ന് യോഗ്യത തീയതികളും മാനദണ്ഡമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുതിയ തീരുമാനം നടപ്പിലാക്കാനും സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ മാറ്റം മൂലം കൂടുതല്‍ യുവജനങ്ങള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് താത്പര്യം കാണിക്കുമെന്നാണ് കരുതുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ വർഷം 18-നും 19-നും ഇടയിൽ പ്രായമുള്ള 17 ലക്ഷം പേർ പുതുതായി വോട്ടർ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കില്‍ നിന്നും വ്യക്തമാകുന്നത്.