തിരുവനന്തപുരം: മലയാള സിനിമയിലെ ഒരു വിഭാഗം ആളുകളാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഒരു വിഭാഗം ആളുകള്‍ക്ക് തന്നോട് വ്യക്തിപരമായും തൊഴില്‍ പരമായും ശത്രുതയുണ്ടെന്നും അവരാണ് തന്നെ കേസില്‍പ്പെടുത്തിയതെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. തന്‍റെ മുൻ ഭാര്യക്ക് കേരളാ പൊലീസിലെ ഒരു ഉന്നത ഓഫീസറുമായുള്ള ബന്ധവും കെട്ടിച്ചമച്ച കേസിന് ഇടയാക്കി. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാതിരിക്കാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. 133 പേജുള്ള അപേക്ഷയാണ് ദീലീപ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്. കേസിന്‍റെ തുടക്കം മുതല്‍ വിചാരണ നേരിടുകയാണെന്നും ഇപ്പോള്‍ വിചാരണ കോടതി, അഭിഭാഷകര്‍, എന്നിവര്‍ക്കെതിരെയും മാധ്യമ വിചാരണ നടക്കുകയാണെന്നും ദിലീപ് കോടതിയെ അറിയിച്ചു. തുടരന്വേഷണ സമയത്ത് കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത തെളിവുകള്‍ നിരത്തി അതിജീവിതയെക്കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ഹര്‍ജികള്‍ സമര്‍പ്പിക്കുകയാണെന്നും ദിലീപ് പറയുന്നു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ മാധ്യമപ്രവർത്തകയായ ബർഖ ദത്തിന് അതിജീവിത അഭിമുഖം നൽകിയത് കേസിനെ സ്വാധീനിക്കാനും പൊതുസമൂഹത്തിന്‍റെ സഹതാപം പിടിച്ചുപറ്റാനുമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.