കോഴിക്കോട്: ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തെ വിമര്‍ശിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ക്രൂരവിനോദമാണെന്നും മലയാള സിനിമകളെ അവാര്‍ഡ് പുരസ്ക്കാരത്തില്‍ നിന്നും ഒഴിവാക്കുകയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മികച്ചതെന്ന് തോന്നുകയും വിലയിരുത്തുകയും ചെയ്യുന്ന സിനിമകളൊന്നും അവാര്‍ഡ് കമ്മറ്റിയുടെ പട്ടികയില്‍ പോലും വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ജോൺ എബ്രഹാം പുരസ്കാരങ്ങൾ നൽകി സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.
മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ഡങ്ങൾ എന്താണെന്ന് ഇപ്പോള്‍ മനസിലാകുന്നില്ല. നേരത്തെ അവാര്‍ഡ് നിര്‍ണയ കമ്മിറ്റികളില്‍ പ്രഗല്ഭരായ ചലച്ചിത്രകാരന്മാരെയും നിരൂപകരെയും അഭിനേതാക്കളെയും ഉള്‍പ്പെടുത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കമ്മിറ്റികളിലുള്ളവരുടെ പേര് പോലും ആര്‍ക്കും അറിയില്ല. സിനിമ കാണാത്തവരും കണ്ടാല്‍ മനസിലാകാത്തവരുമാണ് ഇത്തരം കമ്മിറ്റികളില്‍ ഇപ്പോഴുള്ളത്. ജൂറി ചെയർമാനെപോലും ഇതിനു മുമ്പ് കേട്ടിട്ടില്ല. തട്ടുപൊളിപ്പൻ സിനിമകള്‍ക്കാണ് ഇപ്പോള്‍ അവാര്‍ഡുകള്‍ നല്‍കുന്നത്. എന്തുകൊണ്ടാണ് അവര്‍ ജൂറികളായി വരുന്നതെന്നും പല സിനിമകളെയും തഴയുന്നതെന്നും എല്ലാവര്‍ക്കുമറിയാം. അതൊന്നും ഈ വേദിയില്‍ താന്‍ സംസരിക്കുന്നില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.