കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണാ കോടതി ജഡ്ജിയെ മാറ്റില്ല. ഹണി എം വര്‍ഗീസ് തന്നെ കേസില്‍ വിചാരണ നടത്തും. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. അടുത്ത ദിവസം കേസ് പരിഗണിക്കുന്നത് സെഷന്‍സ് കോടതിയിലാണ്. നിലവില്‍ സി ബി ഐ കോടതിയുടെ ചുമതലയുളള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന്റെ മേല്‍നോട്ടത്തിലായിരിക്കും വിചാരണ. ജഡ്ജിയെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയപ്പോള്‍ കേസും മാറ്റുകയായിരുന്നു. കേസ് ഫയലുകള്‍ സി ബി ഐ കോടതിയില്‍നിന്ന് മാറ്റാന്‍ ഉത്തരവിറങ്ങി. അഭിഭാഷകര്‍ക്കും ഇതുസംബന്ധിച്ച് വിവരം കൈമാറിയിട്ടുണ്ട്.
വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹണി എം വര്‍ഗീസ് കേസ് പരിഗണിച്ചാല്‍ നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും മറ്റൊരു ജഡ്ജിയെ നിയമിക്കണമെന്നുമാണ് അതിജീവിത ഹര്‍ജിയില്‍ പറഞ്ഞത്. വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്നില്ലെന്നും സി ബി ഐ കോടതിയിൽ നടക്കുന്ന വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജഡ്ജി ഹണി വർഗീസിനെതിരെ നേരെത്തെയും അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. പക്ഷപാതപരമായ നിലപാടാണ് ജഡ്ജി സ്വീകരിക്കുന്നതെന്നാണ് അതിജീവിത ആദ്യം ആരോപിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരമാണ് നേരത്തെ വനിതാ ജഡ്ജിയെ നിയമിച്ചത്. കേസിൽ ഇനിയും നൂറിലധികം സാക്ഷികളെ വിസ്തരിക്കാനുണ്ട്. അനുബന്ധ കുറ്റപത്രത്തിലും വിചാരണ തുടങ്ങിയിട്ടില്ല. ഹൈക്കോടതി രജിസ്ട്രാർക്കാണ് അതിജീവിത പരാതി നൽകിയത്.