തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശൂന്യവേതന അവധി (Leave without Allowance) വെട്ടിക്കുറച്ചു. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രമേ ഇനിമുതല്‍ ശൂന്യവേതന അവധി അനുവദിക്കൂ. നേരത്തെ ഇത് 20 വര്‍ഷമായിരുന്നു. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്. 5 വര്‍ഷത്തിന് ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടും. അർധ സർക്കാർ ജീവനക്കാര്‍ക്കും പുതിയ നിയമം ബാധകമാണ്.
സര്‍വീസില്‍ കയറിയ ശേഷം ജീവനക്കാര്‍ പത്തും ഇരുപതും വര്‍ഷത്തില്‍ കൂടുതല്‍ അവധി എടുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ തീരുമാനമെടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്ഥിരം ജീവനക്കാര്‍ക്കും മൂന്നു വര്‍ഷമോ അതിലധികമോ തുടര്‍ച്ചയായി സര്‍വ്വീസുള്ളവര്‍ക്കോ ആണ് ശൂന്യവേതന അവധി അനുവദിക്കുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ദീര്‍ഘകാല അവധിയെടുത്ത് സ്വകാര്യ സ്ഥാപനങ്ങളിലോ വിദേശത്തോ ജോലിചെയ്യുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
ആര്‍ജ്ജിതാവധി, അര്‍ദ്ധ വേതനാവധി, പ്രത്യേകാവധി, അവശതാവധി, പ്രസവാവധി തുടങ്ങി പലവിധ അവധികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. അതിനുപുറമേ ദീര്‍ഘകാല അവധികൂടെ നല്‍കുന്നതിലൂടെ ജീവനക്കാരുടെ ക്ഷാമം ഉണ്ടാവുകയും സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അത് തടസ്സമാണ്.