മൂന്നുതവണ സിവിൽ സർവീസ് പരീക്ഷയിൽ തോറ്റിട്ടും പൊരുതി മുന്നേറി ആലപ്പുഴ കലക്ടര്‍ കസേരയില്‍ ഇരിക്കുന്ന കൃഷ്ണ തേജയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യകാലവും യാതനകള്‍ നിറഞ്ഞ കൌമാരവും പിന്നിട്ട് എല്ലാ പ്രാരാബ്ധങ്ങളെയും അതിജീവിച്ച് ലക്ഷ്യത്തിലെത്തിയതിന്‍റെ തെളിച്ചവും വെളിച്ചവും നിറയുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകളില്‍.
എട്ടാം ക്ലാസില്‍ എത്തിയപ്പോഴേക്കും സാമ്പത്തിക പ്രയാസം കാരണം പഠനമുപേക്ഷിക്കേണ്ടി വന്നു കൃഷ്ണ തേജയ്ക്ക്. അമ്മയും അച്ഛനും ഏറെ ദുഖിതരായി. എന്നാല്‍ പഠനത്തില്‍ മിടുക്കനായ തേജ സ്കൂളില്‍ പോകാതിരിക്കുന്നത് ശ്രദ്ധിച്ച അയല്‍ക്കാരന്‍ കരുണയുടെ കരങ്ങള്‍ നീട്ടി. സ്നേഹത്തോടെ അത് നിരസിക്കാനായിരുന്നു തേജയുടെ അമ്മയുടെ ഉപദേശം. കൂടെ, ജീവിതത്തില്‍ ആര്‍ക്കും നമ്മള്‍ ഒരു ബാധ്യതയാകരുതെന്ന ഉപദേശവും നല്‍കി. തുടര്‍ന്നങ്ങോട്ടുള്ള ജീവിതയാത്രയിലുടനീളം പ്രകാശമായത് അമ്മയുടെ വാക്കുകളാണെന്ന് കൃഷ്ണ തേജ പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ തിളങ്ങുന്നതു കാണാം.
വൈകുന്നേരം ആറ് മണിമുതല്‍ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയില്‍ ജോലിക്ക് പോയാണ് പിന്നീട് തേജ തന്‍റെ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. പത്താം ക്ലാസിലും ഇന്റര്‍മീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വര്‍ണ മെഡല്‍ ജേതാവായി. എഞ്ചിനീയറിങ് പഠനശേഷം വന്‍കിട കമ്പനിയായ ഐബിഎമ്മില്‍ ജോലി ലഭിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന സമയത്താണ് ഐഎഎസ് സ്വപ്നം കടന്നുകൂടുന്നത്. ആദ്യത്തെ പരീക്ഷയില്‍തന്നെ എട്ടുനിലയില്‍ പൊട്ടി. അപ്പോഴാണ് ഈ പരീക്ഷ അത്ര എളുപ്പമല്ലെന്നതും ജോലി ചെയ്തുകൊണ്ട് പഠനം തുടരല്‍ അസാധ്യമാണെന്നതും അദ്ദേഹം തിരിച്ചറിഞ്ഞത്. ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലിയായിരുന്നിട്ടും അതുപേക്ഷിച്ചു. വീണ്ടും പഠനം. 15 മണിക്കൂറോളം കഷ്ടപ്പെട്ട് പഠിച്ചു. പക്ഷേ, രണ്ടാമതും മൂന്നാമതും പരീക്ഷയില്‍ പരാജയപ്പെട്ടു.
പിന്നീടുള്ള കാര്യം കൃഷ്ണതേജ തന്നെ വിവരിക്കുന്നതിങ്ങനെ:
"എന്റെ ആത്മവിശ്വാസം വട്ടപ്പൂജ്യമായി. എന്തുകൊണ്ട് ഐ എ എസ് കിട്ടുന്നില്ല എന്ന് 30 ദിവസത്തോളം കുത്തിയിരുന്ന് ആലോചിച്ചു. ഉത്തരം കിട്ടിയില്ല. പിന്നീട് ഐ എ എസ് പരിശീലനം ഉപേക്ഷിച്ച് ഞാന്‍ ഒരു ഐടി കമ്പനിയില്‍ ജോലിക്ക് കയറി. ജോലിയില്‍ പ്രവേശിച്ച കാര്യം എല്ലാ സുഹൃത്തുക്കളേയും വിളിച്ച് അറിയിച്ചു. ഇക്കാര്യം കൂട്ടുകാരില്‍ നിന്ന് എന്റെ ചില ശത്രുക്കള്‍ അറിഞ്ഞു. പിറ്റേദിവസം മൂന്ന് ശത്രുക്കള്‍ എന്റെ മുറിയിലെത്തി എന്നെ കണ്ടു. എന്നോട് അഞ്ച് മിനിറ്റ് സംസാരിക്കണമെന്ന് അവര്‍ പറഞ്ഞു. കൃഷ്ണ നീ ശരിയായ തീരുമാനമാണ് എടുത്തത്, നിനക്ക് ഐ എ എസ് ലഭിക്കില്ല. ഐടി കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത് ശരിയായ തീരുമാനമാണെന്ന് അവര്‍ പറഞ്ഞു.
എന്തുകൊണ്ട് എനിക്ക് ഐ എ എസ് കിട്ടുന്നില്ല എന്ന് അവരോട് തിരിച്ച് ചോദിച്ചു. അവര്‍ ഉടന്‍ തന്നെ മൂന്ന് കാരണങ്ങള്‍ പറഞ്ഞു. "ഐ എ എസ് ലഭിക്കാന്‍ എഴുത്ത് പരീക്ഷയില്‍ 2000 മാര്‍ക്ക് എങ്കിലും കിട്ടണം പക്ഷേ, നിന്റെ കയ്യക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാല്‍ നല്ല മാര്‍ക്ക് കിട്ടില്ല. പാരഗ്രാഫ് ആയി ആയി കഥ പോലെ ഉത്തരം എഴുതണം. അത് എങ്ങനെ എഴുതണം എന്ന് നിനക്ക് അറിയില്ല. നീ സ്‌ട്രെയിറ്റ് ഫോര്‍വേഡായാണ് ഉത്തരം എഴുതിയത്. പകരം, വളരെ ഡിപ്ലോമാറ്റിക്കായും കണ്‍വിന്‍സിങ്ങായും ഉത്തരം എഴുതണം."
അവര്‍ തിരിച്ചു പോയി. അന്നാണ് എനിക്കൊരു കാര്യം മനസ്സിലായത്. നിങ്ങള്‍ക്ക് നിങ്ങളുടെ നല്ല വശങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ സുഹൃത്തുക്കളോട് ചോദിക്കണം, ചീത്ത വശങ്ങളേക്കുറിച്ച് അറിയണമെങ്കില്‍ ശത്രുക്കളോടും. ഞാന്‍ വീണ്ടും ഐ എ എസ് പരിശീലനത്തിലേക്ക് മടങ്ങി. അവര്‍ ചൂണ്ടിക്കാണിച്ച മൂന്നു പോരായ്മകളും തിരുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചു. 66-ാം റാങ്ക് കരസ്ഥമാക്കി ഇപ്പോഴിതാ, ആലപ്പുഴ കലക്ടറായി ജോലിചെയ്യുന്നു".
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക