തിരുവനന്തപുരം: ടെക്നോപാർക്കില്‍ അനുമതിയില്ലാതെ സുരക്ഷയ്ക്ക് പോലീസുകാരെ നിയമിച്ച് സര്‍ക്കാരിന് 3 കോടിയിലെറെ അധിക ചിലവുണ്ടാക്കിയതായി മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ആരോപണം. ബെഹ്റയുടെ ഭാര്യ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന കാലത്താണ് 18 വനിത പോലീസുകാരെ അധികമായി സുരക്ഷയ്ക്ക് നിയോഗിച്ചത്. ഇതിനായി ചെലവാക്കിയ മൂന്ന് കോടിയോളം രൂപ ബെഹ്റയില്‍ നിന്ന് പിടിക്കണമെന്ന വ്യവസായ സുരക്ഷാ സേനയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
സംസ്ഥാന വ്യവസായ സുരക്ഷാ സേനയില്‍ നിന്ന് 22 പൊലീസുകാരെയായിരുന്നു ടെക്നോപാര്‍ക്ക് ആവശ്യപ്പെട്ടത്. അവര്‍ക്കൊപ്പം 18 വനിതാ പൊലീസുകാരെക്കൂടി ബെഹ്റ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചു. സര്‍ക്കാര്‍ അനുമതി വാങ്ങാതെയുള്ള ഈ സൗജന്യ സേവനം 2017 മുതല്‍ ബെഹ്റ വിരമിക്കുന്ന 2020 വരെയുള്ള മൂന്നു വര്‍ഷം തുടര്‍ന്നു. പിന്നാലെ ടെക്നോപാര്‍ക്കുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ആവശ്യപ്പെടാതെ നല്‍കിയ സുരക്ഷയുടെ പണം നല്‍കാനാവില്ലെന്ന് പറഞ്ഞ് അധികൃതര്‍ കൈമലർത്തി. പണം ഈടാക്കേണ്ടത് അനധികൃതമായി വനിത പോലീസുകാരെ നിയമിച്ചവരില്‍ നിന്നാണെന്ന് വ്യവസായ സുരക്ഷ സേനയും സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ബെഹ്റയില്‍ നിന്ന് പണം ഈടാക്കാനുള്ള നടപടി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തേ, ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ പോലീസുകാർക്ക് ക്വാർട്ടേഴ്സ് നിർമിക്കുന്നതിന് അനുവദിച്ച നാലരക്കോടിയോളം രൂപ വകമാറ്റി പോലിസ് മേധാവിക്കും ഉന്നത ഉദ്യോഗസ്ഥർക്കും വില്ലകൾ നിർമിച്ച നടപടിക്കെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു. ഫണ്ട് വകമാറ്റത്തിന് ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രി നേരിട്ടിടപെട്ട് അംഗീകാരം നല്‍കിയതും വിവാദമാവുകയാണ്.