സർക്കാറുമായുള്ള വാക്പോരുകൾക്കൊടുവിൽ നാളെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിലെത്തും. നയപ്രഖ്യാപനത്തിൽ, ഗവർണ്ണറും സർക്കാറും തമ്മിൽ വാക്പോരിനിടയായ പൗരത്വ ഭേദഗതി നിയമമുൾപ്പെടെ വായിക്കുമൊ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഭരണഘടനാപരമായി ഭരണത്തലവൻ എന്ന നിലയിൽ 'എന്റെ ഗവൺമെന്റ്' എന്ന ആമുഖത്തോടെ തനിക്ക് കടുത്ത വിയോജിപ്പുള്ള സർക്കാർ നയങ്ങൾ ഗവർണ്ണർക്ക് സഭയിൽ വായിക്കേണ്ടി വരും.
എന്നാൽ, സർക്കാർ എഴുതി തയ്യാറാക്കി നൽകുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ, തനിക്ക് കടുത്ത വിയോജിപ്പുള്ള ഭാഗങ്ങൾ ഒഴിവാക്കി വായിക്കാനുള്ള ശ്രമമാണ് ഗവർണ്ണർ നടത്തുക എന്നാണ് പൊതുവിൽ നിരീക്ഷിയ്ക്കപ്പെടുന്നത്. ഇതിനിടെ ഗവർണറെ തിരിച്ചുവിളിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം കൊണ്ടുവരുന്ന പ്രമേയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗവർണ്ണര്‍ക്കെതിരാണ് നിലപാടെങ്കിലും പ്രമേയത്തെ അനുകൂലിക്കില്ലെന്ന് ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള വിവാദങ്ങൾ തുടരുകയാണ്.
30-ന് സഭചേരില്ല. 31-ന്, അന്തരിച്ച കുട്ടനാട് പ്രതിനിധി തോമസ് ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ അന്നേക്ക് പിരിയും. 3, 4, 5, തീയതികളിൽ നയപ്രഖ്യാപന പ്രസംഗത്തിനുമേൽ നന്ദി പ്രമേയ ചർച്ചകളാണ് നടക്കുക.
പതിനാലാം നിയമസഭയുടെ പതിനെട്ടാമത് സമ്മേളനത്തിനാണ് ബുധനാഴ്ച തുടക്കമാവുന്നത്. 2020-21-ലേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി തോമസ് ഐസക് ഫെബ്രുവരി ഏഴിന് അവതരിപ്പിക്കും.10, 11, 12 തീയതികളിൽ ബജറ്റിൻമേലുള്ള പൊതുചർച്ച നടക്കും.