ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി. ഖാര്‍ഗോണ്‍ ജില്ലയിലെ നിമ്രാനിയിലാണ് ദളിത് യുവാവിന് ക്രൂരമര്‍ദ്ദനമേറ്റത്. ആള്‍ക്കൂട്ടം ആക്രമണത്തിനിടെ യുവാവിന്റെ മതം തിരിച്ചറിയാനായി അടിവസ്ത്രമഴിച്ച് പരിശോധിച്ചു. ഓഗസ്റ്റ് 3-നാണ് ആദിത്യാ റോക്‌ഡെ എന്ന യുവാവിനുനേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. ദേശീയ മാധ്യമമായ ദി ക്വിന്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
'ജോലിക്കായി ഖല്‍ഘട്ടിലേക്ക് പോയ മകന്‍ തിരികെ വരുന്ന വഴിയില്‍വെച്ചാണ് അവനുനേരേ ആക്രമണമുണ്ടായത്. അക്രമികള്‍ എന്റെ മകനെ നഗ്നനാക്കിയാണ് മര്‍ദ്ദിച്ചത്. അവര്‍ക്ക് അവന്റെ മതം ഏതാണെന്ന് അറിയണമായിരുന്നു. അവന്‍ ഹിന്ദുവാണോ മുസ്ലീമാണോ എന്നറിയാനായി അടിവസ്ത്രം വരെ അഴിച്ചു പരിശോധിച്ചു. പൊലീസ് സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും അവനെ രക്ഷിക്കാനായി അവര്‍ ഒന്നുംതന്നെ ചെയ്തില്ല'- ആദിത്യയുടെ അമ്മ ഭഗവതി റോക്‌ഡെ പറഞ്ഞു.
യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍ യുവാവിനെ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുകയും മതം ചോദിക്കുകയും ചെയ്യുന്നുണ്ട്. താന്‍ ഹിന്ദുവാണെന്ന് യുവാവ് കരഞ്ഞുപറഞ്ഞിട്ടും അക്രമികള്‍ വസ്ത്രമഴിച്ച് പരിശോധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ആക്രമിച്ച പ്രതികളെ പിടികൂടുന്നതിനുപകരം ദളിത് യുവാവിനെയാണ് പൊലീസ് ജയിലിലടച്ചത്. യുവാവിനെ ജയിലിലടച്ച പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് രാജേന്ദ്ര സിംഗ് ബാഗേലിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഖാര്‍ഗോണ്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ധര്‍മ്മവീര്‍ സിംഗ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവില്‍ വയ്ക്കല്‍, 1989-ലെ പട്ടികജാതി- പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തി അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിമ്രാനി ഗ്രാമത്തില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി വിവരം ലഭിച്ചു. തുടര്‍ന്ന് യുവാവിന്റെ കുടുംബത്തെ കണ്ടെത്തി സംസാരിച്ചതിനുശേഷമാണ് കേസെടുത്തതെന്നും സംഭവത്തില്‍ നടപടി വൈകിപ്പിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ധര്‍മ്മവീര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.