അമേരിക്കന്‍ കമ്പനി വഴിയുള്ള കൊവിഡ് വിവരശേഖരണം നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് നിരീക്ഷത്തിലുള്ളവരുടേയും കൊവിഡ് രോഗികളുടെയും വിവരങ്ങൾ സ്പ്രിങ്കളർ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവാണ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയത്. ഇനി വിവരങ്ങള്‍ സര്‍ക്കാര്‍ സൈറ്റില്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. കമ്പനി സൈറ്റില്‍ നിന്നും ഐ.ടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യവും നീക്കിയിട്ടുണ്ട്. അമേരിക്കൻ കമ്പനിക്ക് വിവരങ്ങൾ കൈമാറുന്നതിലെ ദുരൂഹത ചൂണ്ടിക്കാട്ടി നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
കോവിഡിന്റെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറിന് നല്‍കുന്നത് സംബന്ധിച്ച വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല ഇന്നലെയും രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രിതന്നെ രംഗത്തെത്തുകയും ചെയ്തതാണ്. ഇതൊരു പി.ആര്‍. കമ്പനിയല്ലെന്നും സേവനം സൗജന്യമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍, ഈ കമ്പനി പി.ആര്‍ സേവനവും നടത്തുന്നുണ്ടെന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സിഡിറ്റിനോ ഐ.ടി മിഷനോ ചെയ്യാന്‍ കഴിയുന്ന ജോലി അമേരിക്കന്‍ കമ്പനിയെ ഏല്‍പിച്ചത് എന്തിനാണ് എന്നും ചെന്നിത്തല ചോദിച്ചിരുന്നു.
പുതിയ ഉത്തരവിന് അടിസ്ഥാനത്തിൽ അമേരിക്കൻ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിച്ചോ എന്നതിലടക്കം ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. കമ്പനിയുടെ വെബ്സൈറ്റില്‍ അവര്‍ തന്നെ പറയുന്നത് ചില പ്രത്യേക സാഹചര്യങ്ങളില്‍ തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറുകയോ വില്‍ക്കുകയോ ചെയ്യുമെന്നാണ്. അപ്പോള്‍ നമ്മുടെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാനാവും എന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉന്നയിച്ച പ്രധാന ചോദ്യം.