ഡല്‍ഹി: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണ വിലക്കുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചാനലിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ നടപടിയെ ചോദ്യംചെയ്ത് മീഡിയാ വണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമവാദമാണ് ഇന്ന് കോടതി കേള്‍ക്കുക. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മീഡിയാ വണ്ണിന്റെ സംപ്രേക്ഷണ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം കേരളാ ഹൈക്കോടതി ശരിവെച്ചിരുന്നു.
ഇതിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ഹര്‍ജി സമര്‍പ്പിച്ചതോടെ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയാണെന്നും ചാനലിന് സംപ്രേക്ഷണം പുനരാരംഭിക്കാം എന്നുമായിരുന്നു സുപ്രീംകോടതി വിധി.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചാനല്‍ സംപ്രേക്ഷണം വിലക്കുന്നത് എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. മീഡിയാ വണ്ണിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും ഇക്കാര്യം വ്യക്തമാക്കുന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ട് എന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്താണെന്ന് അറിയാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമുണ്ടെന്നും ഫയലുകള്‍ പുറത്തുവിടണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചാനല്‍ ഉടമകളോ ജീവനക്കാരോ ദേശസുരക്ഷയ്ക്ക് വിരുദ്ധമായ ഒന്നുംതന്നെ ചെയ്തിട്ടില്ലെന്ന് മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ഹര്‍ജിയില്‍ പറയുന്നു. ചാനലിനുനേരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം തരാതെ തൊഴില്‍ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചാനലിനെ വിലക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുളള കടന്നുകയറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു. മുകുള്‍ റോത്തഗി, ദുഷ്യന്ത് ദവെ, ഹുസേഫാ അഹമ്മദി എന്നീ അഭിഭാഷകരാണ് ചാനലിനുവേണ്ടി കോടതിയില്‍ ഹാജരാകുന്നത്.