ഡല്‍ഹി: ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനും ഗുജറാത്ത് മുന്‍ എ.ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെതിരെയുമുള്ള സുപ്രീം കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. 2002-ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവും എം പിയുമായിരുന്ന ഇഹ്‌സാൻ ജഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും 60-ലധികം മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കും എതിരെ സമർപ്പിച്ച ഹർജി തള്ളിയ സുപ്രീം കോടതി ടീസ്റ്റക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. കോടതിയുടെ പരാമര്‍ശങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാകുന്നതിന് കാരണമാകുമെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. 'ലൈവ് ലോ'ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുപ്രീംകോടതി വിധിക്കെതിരെ ദുഷ്യന്ത് ദവെയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഗുജറാത്ത് കലാപം ഇന്ത്യയില്‍ നടന്നൊരു സംഭവമാണ്. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ മാറ്റി നിര്‍ത്തിയാലും വസ്തുതകളെ ഇല്ലാതാക്കാന്‍ സാധിക്കില്ല. കലാപത്തില്‍ ഇരകളായവര്‍ക്ക് വേണ്ടിയാണ് ടീസ്റ്റ സെതല്‍വാദും ശ്രീകുമാറും സഞ്ജീവ് ഭട്ടും നിലകൊണ്ടത്. ഇവര്‍ക്കെതിരെ കോടതി പരാമര്‍ശം നടത്തിയതില്‍ താന്‍ വളരെ അസ്വസ്ഥതനാണ്' - ദുഷ്യന്ത് ദവെ പറഞ്ഞു. സമൂഹത്തില്‍ വളരെ നല്ല കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് ടീസ്റ്റ. അവര്‍ക്കെതിരെ വിധി പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ അവര്‍ ചെയ്ത നല്ല കാര്യങ്ങളും കോടതിക്ക് പരാമര്‍ശിക്കാമായിരുന്നുവെന്നും ദുഷ്യന്ത് ദവെ കൂട്ടിച്ചേര്‍ത്തു. ഗുൽബർഗ കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ടാണ് സാക്കിയ ജാഫ്രി കോടതിയെ സമീപിച്ചത്. നരേന്ദ്ര മോദിയും അന്നത്തെ സംസ്ഥാന അഭ്യന്തര മന്ത്രി അമിത് ഷായും നടത്തിയ ഗൂഡാലോചനക്കെതിരെ ശക്തമായ നിയമ പോരാട്ടം നടത്തിയ സാമൂഹിക പ്രവര്‍ത്തകയാണ് ടീസ്റ്റ സെതൽവാദ്.