കൊച്ചി: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വൈകി അവധി പ്രഖ്യാപിച്ച സംഭവത്തില്‍ വിശദീകരണവുമായി എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ്. പൂര്‍ണ്ണബോധ്യത്തോടെയാണ് ജില്ലയില്‍ അവധി പ്രഖ്യാപിച്ചതെന്നും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നു എന്നും കളക്ടര്‍ പറഞ്ഞു. എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'അന്നത്തെ ദിവസം റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. നിയമപ്രകാരം അവധി പ്രഖ്യാപിക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷേ അന്ന് പുലര്‍ച്ചെ മഴ ശക്തമായി. എന്നാല്‍ രാവിലെയാകുമ്പോഴേക്ക് അത് ശമിക്കുമെന്നാണ് കരുതിയത്. ഏഴരയോടെ വന്ന അലര്‍ട്ടിലാണ് അടുത്ത മൂന്നുമണിക്കൂര്‍ കനത്ത മഴയുണ്ടാകുമെന്നും ഉച്ചയോടെ ജലനിരപ്പ് ഉയരുമെന്നും വ്യക്തമായത്. അപ്പോള്‍ അവധി പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകുമെന്നും പരാതി പറയുമെന്നും എനിക്കറിയാം. ജനങ്ങളുടെ ബുദ്ധിമുട്ടും സുരക്ഷയും മുന്നില്‍ വന്നപ്പോള്‍ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത് എന്നെനിക്ക് തോന്നി. അതുകൊണ്ടാണ് അവധി പ്രഖ്യാപിച്ചത്'- രേണു രാജ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാവിലെ എട്ടരയോടെയായിരുന്നു കളക്ടര്‍ എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇതോടെ കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പിനുതാഴെ നിരവധി പേരാണ് വിമര്‍ശിച്ചും പരിഹസിച്ചും കമന്റുകളിട്ടത്. കുട്ടികള്‍ സ്‌കൂളിലെത്തിയതിനുശേഷം പ്രഖ്യാപിച്ച അവധി ബുദ്ധിമുട്ടിക്കുന്നതാണെന്നും കളക്ടർ ഉറങ്ങിപ്പോയതാണോ എന്നുമടക്കമുളള കമന്റുകളാണ് പോസ്റ്റിനുതാഴെ വന്നത്.