നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം താന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ലാല്‍ സിംഗ് ചദ്ദ നാളെ തിയറ്ററുകളിലെത്താനിരിക്കെ താന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ആമിര്‍ ഖാന്‍. വലിയ മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഉറങ്ങിയിട്ടുതന്നെ 48 മണിക്കൂറായെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ആഗസ്റ്റ് 11- കഴിയാതെ തനിക്ക് സമാധാനത്തോടെ ഉറങ്ങാനാകില്ലെന്നാണ് നടന്‍ പറയുന്നത്. ലാല്‍ സിംഗ് ചദ്ദ ബഹിഷ്‌കരിക്കണമെന്ന് തീവ്ര ഹിന്ദുത്വവാദികള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
'വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. തമാശ പറയുകയല്ല, ഞാന്‍ ഉറങ്ങിയിട്ട് 48 മണിക്കൂറുകള്‍ കഴിഞ്ഞു. ഒരുപാട് ചിന്തകള്‍ മനസിലൂടെ കടന്നുപോകുന്നുണ്ട്. ഉറങ്ങാന്‍ സാധിക്കുന്നില്ല. സര്‍വ്വശക്തനായ ദൈവത്തോട് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്, ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കതില്‍ സങ്കടമുണ്ട്. പക്ഷേ മനപൂര്‍വ്വം ആരെയും വേദനിപ്പിക്കാന്‍ ഞാനാഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും എന്റെ സിനിമ കാണണം എന്നില്ലെങ്കില്‍ എനിക്ക് അവരുടെ തീരുമാനത്തെ ബഹുമാനിക്കുകയേ നിവൃത്തിയുളളു. മറ്റെന്താണ് ഞാന്‍ ചെയ്യുക. ഞാനുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ കഠിനാധ്വാനം ചെയ്ത സിനിമയാണിത്. കൂടുതല്‍ ആളുകള്‍ സിനിമ കാണണം എന്നുതന്നെയാണ് ആഗ്രഹം'-ആമിര്‍ ഖാന്‍ പറഞ്ഞു.
പി കെ എന്ന ചിത്രത്തിന്റെ റിലീസിനുപിന്നാലെയാണ് ആമിര്‍ ഖാനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ സൈബര്‍ ആക്രമണം ആരംഭിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഹിന്ദുക്കളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ആക്രമണം. പികെ, ധൂം 3 എന്നീ ചിത്രങ്ങളിലും സത്യമേവ ജയതേ എന്ന പരിപാടിയിലും പറഞ്ഞ ചില പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചാണ് തീവ്ര ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചാരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹിന്ദു മതത്തെയും ആചാരങ്ങളെയും കളിയാക്കിയ ആമിര്‍ ഖാന്റെ സിനിമ ബഹിഷ്‌കരിക്കണം, രാജ്യദ്രോഹികളായ ബോളിവുഡ് താരങ്ങളുടെ സിനിമകള്‍ കാണരുത്, ഇന്ത്യയില്‍ സുരക്ഷിതരായി തോന്നുന്നില്ലെന്ന് ആമിറിന്റെ ഭാര്യ പറഞ്ഞു. പിന്നെന്തിനാണ് അവരുടെ സിനിമ ഇവിടെ റിലീസ് ചെയ്യുന്നത് എന്നിങ്ങനെയാണ് ആമിറിനെതിരായ വിമര്‍ശനങ്ങളും പ്രചാരണങ്ങളും.
ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തുളള ക്യാംപെയ്ന്‍ കാണുമ്പോള്‍ സങ്കടം തോന്നുന്നുണ്ടെന്ന് ആമിർ നേരത്തെയും പ്രതികരിച്ചിരുന്നു. 'ഞാന്‍ ഇന്ത്യയെ ഇഷ്ടപ്പെടാത്തയാളാണ് എന്നാണ് ഇത്തരത്തില്‍ ക്യാംപെയ്ന്‍ ചെയ്യുന്നവര്‍ വിശ്വസിക്കുന്നത്. പക്ഷേ അതൊരിക്കലും സത്യമല്ല. എനിക്ക് എന്റെ രാജ്യത്തോട് ഇഷ്ടമില്ല എന്ന് ചിലര്‍ക്ക് തോന്നുന്നത് ദൗര്‍ഭാഗ്യകരമാണ്. സത്യമതല്ല എന്നിരിക്കെ എന്റെ ചിത്രം ആരും ബഹിഷ്‌കരിക്കരുത്. ദയവായി ലാല്‍ സിംഗ് ചദ്ദ എല്ലാവരും കാണണം. ചിത്രം കാണുന്നതിനുമുന്‍പേ തന്നെ വിലയിരുത്തരുത്'-എന്നായിരുന്നു ആമിര്‍ ഖാന്‍ പറഞ്ഞത്.