ഡല്‍ഹി: തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന കാലയളവില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നും നളിനി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതി എ ജി പേരറിവാളനെ സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2022-മെയ് മാസം മോചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതേ കേസില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി തന്നെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
1991-ല്‍ ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധിയടക്കം 21 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിലെ മുഖ്യപ്രതികളിലൊരാളാണ് നളിനി. പേരറിവാളനും നളിനിയുമുള്‍പ്പെടെ നാലുപേര്‍ക്ക് കോടതി വധശിക്ഷയാണ് വിധിച്ചത്. എന്നാല്‍ 2000-ല്‍ സോണിയാ ഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്ന് അത് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. 2021 ഡിസംബര്‍ മുതല്‍ നളിനി മെഡിക്കല്‍ ജാമ്യത്തിലാണ്. നളിനിയുടെ ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, ജയകുമാര്‍, പേരറിവാളന്‍, രവിചന്ദ്രന്‍ തുടങ്ങിയവരായിരുന്നു രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഇതില്‍ രവിചന്ദ്രനും മോചനമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇയാളും മെഡിക്കല്‍ ജാമ്യത്തിലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1991 മെയ് 21നാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എൽ ടി ടി ഇ അംഗമായ തേന്മൊഴി രാജരത്നം എന്ന സ്ത്രീയാണ് ചാവേറായി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശൻ എന്ന എൽ ടി ടി ഇ നേതാവായിരുന്നു കൊലപാതകത്തിന് പിന്നില്‍. 2006 വരെ എൽ ടി ടി ഇ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. 2006-ൽ ഒരു അഭിമുഖത്തിൽ തമിഴ് പുലികളുടെ വക്താവായ ആന്റൺ ബാലശിങ്കം എൽ ടി ടി ഇ യുടെ പങ്ക് പരോക്ഷമായി സമ്മതിക്കുകയായിരുന്നു. പിന്നീട് രാജീവിന്‍റെ മരണത്തിന് ഉത്തരവാദികളായ ശ്രീലങ്കൻ വംശജരായ എൽ ടി ടി ഇ അംഗങ്ങളെയും തമിഴ്‌നാട്ടിൽ നിന്നുള്ള അവരുടെ സഹായികളെയും അടക്കം 26 പേരെ കോടതി കുറ്റക്കാരായി വിധിക്കുകയായിരുന്നു.