തിരുവനന്തപുരം: വാഹനത്തിന്‍റെ റൂട്ടിൽ വ്യത്യാസമുണ്ടായതിന്‍റെ പേരിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. അകമ്പടി പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത് തന്‍റെ അറിവോടെയല്ലെന്നും പോലീസുകാരാണ് മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാനുള്ള റൂട്ട് തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജില്ലാ പൊലീസ് നേതൃത്വമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'യാത്ര ചെയ്യുന്ന റൂട്ട് സംബന്ധിച്ച് തനിക്ക് റോള്‍ ഒന്നുമില്ല. അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവിടുത്തെ പൊലീസിന് അറിയാം. കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് പൊലീസ് ഈ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത്. താന്‍ ആര്‍ക്കെതിരെയും പരാതിയുന്നയിച്ചിട്ടില്ല. ഓരോ വിഷയവും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാം. അവർക്കതിനെല്ലാം ഓരോ രീതികളുണ്ട്' - മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം റൂട്ട് മാറ്റം കാരണം മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടായെന്ന് ചൂണ്ടികാട്ടിയാണ് സിറ്റി പൊലീസ് കമ്മിഷണർ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. എസ്ഐ എസ് എസ് സാബുരാജൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ ജിസുനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പള്ളിച്ചലിൽനിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ നിന്നും ദേശീയപാത വഴി എറണാകുളത്തേക്ക് പോകാനായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ തീരുമാനം. എന്നാൽ, അകമ്പടിവാഹനം കിള്ളിപ്പാലം തമ്പാനൂർ, ബേക്കറി ജംഗ്ഷനുകൾ വഴി ചാക്കയിലെത്തിയാണ് ദേശീയപാതയിൽ കടന്നത്. രണ്ടു റൂട്ടുകളും തമ്മിൽ കാര്യമായ വ്യത്യാസമില്ല. പൊലീസുകാരെ സസ്പെൻഡ് ചെയ്തതിൽ പൊലീസ് സേനയിൽ നിന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്. ഇതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം.