ഡൽഹി: ജനപ്രിയ വീഡിയോ പ്ലേയറും സ്ട്രീമിംഗ് മീഡിയാ സെർവറുമായ വി എൽ സി ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ടുമാസം മുൻപുതന്നെ വി എൽ സി മീഡിയാ പ്ലേയർ നിരോധിച്ചിട്ടുണ്ട് എന്നാൽ ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത് ഇപ്പോഴാണ്. അതേസമയം, ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരോ വി എൽ സി കമ്പനിയോ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.
ചൈനയുടെ പിന്തുണയുളള ഹാക്കിംഗ് ഗ്രൂപ്പായ 'സിക്കാഡ' സൈബർ ആക്രമണങ്ങൾക്ക് വി എൽ സി മീഡിയാ പ്ലേയർ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനമേർപ്പെടുത്തിയതെന്നാണ് വിവരം. കംപ്യൂട്ടറുകളിലുളള വി എൽ സി പ്ലേയറുപയോഗിച്ച് വൈറസ് കടത്തിവിട്ടാണ് സിക്കാഡ സൈബർ ആക്രമണം നടത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുതുതായി വി എൽ സി മീഡിയാ പ്ലേയർ ഡൗൺലോഡ് ചെയ്ത പലരും ഇത് കമ്പ്യൂട്ടറിലോ മൊബൈലിലോ ഇൻസ്റ്റാൾ ചെയ്യാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നേരത്തെ ഡൗൺലോഡ് ചെയ്തവർക്ക് ആപ്പ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വീഡിയോലാനിന്റെ വെബ്‌സൈറ്റും വി എൽ സി മീഡിയാ പ്ലേയറുമാണ് ബ്ലോക്കായിരിക്കുന്നത്. കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും വീഡിയോലാൻ വെബ്‌സൈറ്റ് ഓപ്പണാവുന്നില്ല. മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജിയുടെ ഉത്തരവ് പ്രകാരം സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണ് എന്നാണ് വെബ്‌സൈറ്റ് തുറക്കുമ്പോൾ കാണുന്നത്. നേരത്തെ, ടിക് ടോകും ഉൾപ്പെടെ നൂറുകണക്കിന് ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. പൗരന്മാരുടെ വിവരങ്ങൾ ചൈനയ്ക്ക് ചോർത്തിനൽകുന്നു എന്നാരോപിച്ചായിരുന്നു നിരോധനം.