ജയ്‌പൂര്‍: മണ്‍കുടത്തില്‍ മാറ്റിവച്ചിരുന്ന വെള്ളം കുടിച്ചതിന് അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. അധ്യാപകനായ ചെയില്‍ സിങിനെതിരെ കൊലപാതകത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ അക്രമ നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിര ചുമത്തിയിട്ടുണ്ട്. അധ്യാപകര്‍ക്ക് വേണ്ടി മാറ്റി വെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് ചെയില്‍ സിങ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് വിദ്യാര്‍ത്ഥി മരണപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്കൂളിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ പ്രദേശത്ത് ഇന്റർനെറ്റ് കട്ട് ചെയ്തിരിക്കുകയാണ്. അതേസമയം, വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസ് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നീതിയുറപ്പാക്കുമെന്നും കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്താണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.