സ്വകാര്യ ലാബുകളിൽ എല്ലാവർക്കും സൗജന്യ കൊവിഡ് പരിശോധന നടത്തണമെന്ന ഉത്തരവ് സുപ്രീം കോടതി തിരുത്തി. പരിശോധന പാവപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തി സുപ്രീം കോടതി പുതിയ ഉത്തരവിറക്കി. പരിശോധന ചെലവ് താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. പരിശോധനാ സൗകര്യം ആര്‍ക്കൊക്കെ നൽകണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൊവിഡ്- 19 പരിശോധനയ്ക്ക് ഐ.സി.എം.ആര്‍ നിശ്ചയിച്ചിട്ടുള്ള 4500 രൂപ സ്വകാര്യലാബുകള്‍ക്ക് ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.
സ്വകാര്യ ലാബുകളും സൗജന്യമായി പരിശോധന നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഐസിഎംആര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ഗുണഭോക്താക്കള്‍ക്ക് സ്വകാര്യ ലാബുകളിലും കൊവിഡ് 19 പരിശോധന സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് ഐസിഎംആര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മറ്റേതെങ്കിലും വിഭാഗക്കാർക്ക് പരിശോധന സൗജന്യമാക്കേണ്ടതുണ്ടോ എന്നതിൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച തീരുമാനം സുപ്രീം കോടതിയെ അറിയിക്കുകയും വേണം.