ചിങ്ങം ഒന്ന്, കാര്‍ഷിക ദിനത്തില്‍ സന്ദേശവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ടി കുഞ്ഞിക്കണ്ണന്‍. സംസ്‌കാരത്തിന്റെയും പുരോഗതിയുടേയും മഹത്തായ പാരമ്പര്യത്തെയാണ് ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിച്ചുകൊണ്ട് നാം പങ്കുവെയ്ക്കുന്നതെന്ന് കെ ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഗുഹാമുഖങ്ങളിലും മരപ്പൊത്തുകളിലും താമസിച്ച് ഭക്ഷണശേഖരത്തിന്റെ പെറുക്കിത്തീനി കാലത്തെ അതീജീവിച്ച മനുഷ്യരാണ് കൃഷിയും സംസ്‌കാരവും സൃഷ്ടിച്ചതെന്നും കൃഷി ജീവന്റെ അടിസ്ഥാനവും മനുഷ്യരുടെ വംശത്തുടര്‍ച്ചയ്ക്ക് അനിവാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. മുതലാളിത്തത്തിന്റ നവ ഉദാരവല്‍ക്കരണം കൃഷിയെ അഗ്രി ബിസിനസും ഭക്ഷണത്തെ കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗുമാക്കിയെന്നും കര്‍ഷകരുടെ സുരക്ഷിതത്വവും സര്‍ക്കാര്‍ സഹായങ്ങളും തകര്‍ക്കുന്ന നയങ്ങള്‍ക്കെതിരായ ബദല്‍ നയങ്ങള്‍ക്കായുളള പോരാട്ടമാണ് ഈ കര്‍ഷക ദിന സന്ദേശമെന്നും കെ ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ ടി കുഞ്ഞിക്കണ്ണന്‍റെ പോസ്റ്റ്
നമ്മുടെ സംസ്കാരത്തിൻ്റെയും പുരോഗതിയുടെയും മഹത്തായ പാരമ്പര്യത്തെയാണ് ചിങ്ങം 1 കർഷകദിനമായി ആചരിച്ചു കൊണ്ടു നാം പങ്ക് വെക്കുന്നത്. കൃഷിയുടെ അഭിവൃദ്ധിക്കായുള്ള ആലോചനകളുടെയും ആസൂത്രണത്തിൻ്റെയും ദിനം ...
മനുഷ്യരാശിയുടെ വികാസപരിണാമഗതിയിൽ കന്നുകാലി വളർത്തലിനൊപ്പം വികസിച്ചു വന്ന അഗ്രിക്കൾച്ചറിൽ നിന്നാണ് സാമൂഹ്യ ജീവിതത്തിൻ്റെയും സംസ്കാരത്തിൻ്റെയും ആരംഭമെന്ന് പറയാം.
ഗുഹാമുഖങ്ങളിലും മരപ്പൊത്തുകളിലും താമസിച്ച് ഭക്ഷണശേഖരണത്തിൻ്റെ പെറുക്കി തീനികാലത്തെ അതിജീവിച്ച മനുഷ്യനാണ് കൃഷിയും സംസ്കാരവും സൃഷ്ടിച്ചത്. മനുഷ്യരാശിയുടെ സുരക്ഷിതത്വത്തിൻ്റെ ഉറപ്പ് ഭക്ഷണമാണ്. കൃഷിയെന്നത് ജീവൻ്റെ അടിസ്ഥാനവും മനുഷ്യരുടെ വംശതുടർച്ചക്ക് അനിവാര്യവുമാണ്.
എന്നാൽ മുതലാളിത്തത്തിൻ്റെ നവ ഉദാരവൽക്കരണം കൃഷിയെ അഗ്രിബിസിനസ്സും ഭക്ഷണത്തെ കോർപ്പറേറ്റ് മാർക്കറ്റിംഗുമായി മാറ്റിയിരിക്കുന്നു. ഉല്പാദന, സംഭരണ, വിപണന രംഗങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. കർഷകരുടെ സുരക്ഷിതത്വവും സർക്കാർ സഹായങ്ങളും തകർക്കുന്ന നയങ്ങൾക്കെതിരായ ബദൽ നയങ്ങൾക്കായുള്ള പോരാട്ടമാണ് ഈ കർഷകദിന സന്ദേശമായിരിക്കുന്നത്.