LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഞാനിപ്പോഴും മരവിപ്പിലാണ്, ഭയമില്ലാതെ ജീവിക്കാനുളള അവകാശം തിരികെ വേണം- ബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കിസ് ബാനു

അഹമ്മദാബാദ്: കൂട്ടബലാത്സംഗക്കേസിലെ പതിനൊന്ന് പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടതില്‍ പ്രതികരണവുമായി ഇരയായ ബില്‍ക്കിസ് ബാനു. താനിപ്പോഴും മരവിപ്പിലാണെന്നും ഭയമില്ലാതെ ജീവിക്കാനുളള അവകാശം തിരികെ വേണമെന്നും ബില്‍ക്കിസ് ബാനു പറഞ്ഞു. പ്രതികളുടെ മോചനം തന്റെ സമാധാനം തകര്‍ത്തെന്നും നീതിയിലുളള വിശ്വാസമില്ലാതായെന്നും അവര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു ബില്‍ക്കിസ് ബാനുവിന്റെ പ്രതികരണം.

'ഈ ഓഗസ്റ്റ് 15-ന് കഴിഞ്ഞ ഇരുപതുവര്‍ഷമായി ഞാന്‍ അനുഭവിച്ചുവരുന്ന ആഘാതം എന്നെ വീണ്ടും അലട്ടി. എന്റെ കുടുംബവും ജീവിതവും തകര്‍ത്ത, മൂന്നുവയസുമാത്രമുളള കുഞ്ഞിനെ കൊന്ന 11 പ്രതികളെയും സര്‍ക്കാര്‍ വെറുതെ വിട്ടു എന്ന വാര്‍ത്ത കേട്ടത് ഒരു മരവിപ്പോടെയായിരുന്നു. എങ്ങനെയാണ് ഒരു സ്ത്രീക്കുളള നീതി ഇങ്ങനെ അവസാനിക്കുക? ഞാന്‍ രാജ്യത്തെ പരമോന്നത കോടതികളിലും വ്യവസ്ഥിതിയിലും വിശ്വസിച്ചു. പക്ഷേ പ്രതികളുടെ മോചനം നീതിയിലുളള എന്റെ വിശ്വാസം നഷ്ടമാക്കി. ഇത്രയും ക്രൂരവും അന്യായവുമായ തീരുമാനമെടുക്കുംമുന്‍പ് ആരും എന്റെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ആലോചിച്ചില്ല. ഈ തീരുമാനം മാറ്റണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് ഞാന്‍ അപേക്ഷിക്കുകയാണ്. ഭയമില്ലാതെ, സമാധാനത്തോടെ ജീവിക്കാനുളള അവകാശം എനിക്ക് തിരികെ വേണം'-ബില്‍ക്കിസ് ബാനു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് കുറ്റവാളികളെ ഗുജറാത്ത്‌ സര്‍ക്കാര്‍ മോചിപ്പിച്ചത്. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബില്‍ക്കിസിന്റെ മകള്‍ തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്.

2008-ല്‍ മുംബൈയിലെ സി ബി ഐ കോടതിയാണ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബില്‍ക്കിസ് ബാനു നടത്തിയ നിയമപോരാട്ടത്തെത്തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

Contact the author

National Desk