ചെന്നൈ: മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ സിനിമക്കെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ പോസ്റ്ററില്‍ മാറ്റം വരുത്തി അണിയറ പ്രവര്‍ത്തകര്‍. സിനിമയില്‍ ചോളന്മാരുടെ ചരിത്രം തെറ്റായാണ് കാണിക്കുന്നതെന്നും സിനിമയിലൂടെ ബ്രാഹ്മണവല്‍ക്കരണമാണ് ഉദ്ദേശിക്കുന്നതെന്നുമാണ് സാമൂഹിക മാധ്യമത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനം. എന്നാല്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ പോസ്റ്ററില്‍ മാറ്റം വരുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അതേസമയം, ചിത്രത്തിൻ്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ നടൻ വിക്രമിനും മണിരത്നത്തിനും എതിരെ ലഭിച്ച പരാതിയിൽ കോടതി നോട്ടീസ് അയച്ചിരുന്നു. കഥാപാത്രം വൈഷ്ണവ തിലകം തൊട്ടിരിക്കുന്നതായാണ് ആദ്യം പുറത്തുവന്ന പോസ്റ്ററിലും ടീസറിലും കാണിക്കുന്നതെന്നും ഇത് ബ്രാഹ്മണവല്‍ക്കരമാണെന്നും ചോളന്മാർ ശൈവ ഭക്തരായിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിക്രം, തൃഷ, ഐശ്വര്യ റായി, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ് ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് പൊന്നിയിൻ സെൽവൻ എത്തുന്നത്. ആദ്യ ഭാഗം ഈ വർഷം സെപ്റ്റംബർ 30ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു.