പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ജാമ്യം റദ്ദാക്കിയ ഒമ്പത് പ്രതികളും ഒളിവില്‍. കോടതി വിധിക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി പി സി ഷംസുദ്ദീന്‍, അഞ്ചാം പ്രതി ടി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി എം വി ജൈജുമോന്‍, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം, പന്ത്രണ്ടാം പ്രതി പി പി സജീവ്, പതിനാറാം പ്രതി വി മുനീര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളുടെ ബന്ധുകളുടെ വീട്ടിലടക്കം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. കോടതിയില്‍ ഹാജരായ 3 പ്രതികളെ റിമാന്റ് ചെയ്തു.
മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ 12 പ്രതികളുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മണ്ണാർക്കാട് എസ് സി- എസ് ടി കോടതി ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്ക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇക്കാര്യം അംഗീകരിച്ചാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതികള്‍ നേരിട്ടും മറ്റുളളവരെ ഉപയോഗിച്ചും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോണ്‍ റെക്കോര്‍ഡുകളടക്കം പ്രൊസിക്ക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.കേസില്‍നിന്ന് പിന്മാറാനാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലിയെയും സഹോദരി സരസുവിനെയും പ്രതികളിലൊരാളുടെ ബന്ധുക്കള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പ്രൊസിക്ക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 2018 മെയ് മുപ്പതിനായിരുന്നു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.