ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങുന്നത്. 2013 -ല്‍ എ ഐ സി സി വൈസ് പ്രസിഡനറായി രാഹുല്‍ ഗാന്ധിയെ സോണിയ ഗാന്ധി നിയമിച്ചതുമുതല്‍ പാര്‍ട്ടിയില്‍ അന്നുവരെയുണ്ടായിരുന്ന സകല ജനാധിപത്യ സംവിധാനങ്ങളും തകര്‍ക്കപ്പെട്ടു. പുതിയ ഉപജാപകവൃന്ദങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. മുതിര്‍ന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒതുക്കി. നിലവില്‍ ഒരു സാധാരണ എം പിയായിരുന്നിട്ടുപോലും പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ പി എമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരുമാണ്, തുടങ്ങി ശക്തമായ വിമര്‍ശനങ്ങളോടെയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചത്.
രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലാത്ത പെരുമാറ്റം പാര്‍ട്ടിയുടെ വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചു. കോണ്‍ഗ്രസ് തിരിച്ചുവരാനാകാത്ത രീതിയില്‍ തകര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ റിമോര്‍ട്ട് കണ്ട്രോളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് ചുരുങ്ങി. സോണിയ ഗാന്ധി വെറും നാമമാത്രമായ അധികാരമാണ് കൈയാളുന്നത്. കഴിഞ്ഞ എട്ട് വർഷമായി രാഷ്ട്രീയ പ്രവര്‍ത്തനത്തെ അര്‍ഹിക്കുന്ന ഗൌരവത്തില്‍ കാണാത്ത ഒരു വ്യക്തിയെ പാര്‍ട്ടിയുടെ മുന്‍പന്തിയില്‍ നിർത്താൻ ശ്രമിച്ചതുവഴി ബിജെപിയുടെയും മറ്റ് പ്രാദേശിക പാര്‍ട്ടിയുടെയും വളര്‍ച്ച കൂടുതല്‍ സുഗമമാക്കി. 2013-ല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് രാഹുല്‍ ഗാന്ധി കീറിയെറിഞ്ഞത് പക്വതയില്ലായ്മയുടെ ഉദാഹരണമാണ്. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അധ്യക്ഷനായ മന്ത്രിസഭ ഐകകണ്ഠ്യേന അംഗീകരിക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്ത ഓർഡനൻസാണ് രാഹുല്‍ ഗാന്ധി കീറികളഞ്ഞത് - ഗുലാം നബി ആസാദ് പറഞ്ഞു.
2014 മുതല്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ നടന്ന രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും വന്‍ പരാജയമാണ് പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതേകാലഘട്ടത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. നാല് സംസ്ഥാനങ്ങളില്‍ മാത്രമാണ് പാർട്ടിക്ക് വിജയിക്കാന്‍ സാധിച്ചത്. നിർഭാഗ്യവശാൽ, ഇന്ന് രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്. മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത്. 2019 -ല്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയെല്ലാം അപമാനിച്ചുകൊണ്ടാണ്. ഇന്ത്യയ്ക്ക് വേണ്ടി പോരാടുനുള്ള കോണ്‍ഗ്രസിന്‍റെ ഇച്ഛാശക്തിയും കഴിവും നഷ്ടപ്പെട്ടുവെന്നും ഗുലാം നബി ആസാദ് ആരോപിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത് ദൌര്‍ഭാഗ്യകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായി ബിജെപിയെ നേരിടുമ്പോഴാണ് രാജി. സോണിയയും രാഹുലും മുന്നില്‍നിന്ന് പാര്‍ട്ടിയെ നയിക്കുമ്പോഴുള്ള ഇത്തരം പ്രസ്താവനകള്‍ നിരാശജനകമാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 42 വര്‍ഷമായി ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. സോണിയ ഗാന്ധി ചികിത്സക്കായി യു എസിലേക്ക് പോയപ്പോള്‍ അദ്ദേഹം ഇത്തരമൊരു കത്ത് പുറത്തുവിട്ടത് ശരിയായ നടപടിയല്ലെന്നും ഗുലാം നബി ആസാദ് രാജിവെക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. എന്നാല്‍, ആസാദിന്‍റെ രാജി ബിജെപിയുമായി അടുക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി വി ശ്രീനിവാസന്‍റെ പ്രസ്താവന തള്ളി ഗുലാം നബി ആസാദ് തന്നെ രംഗത്തെത്തി. തീരുമാനം എടുത്തത് ഏറെ ഹൃദയവേദനയോടെയാണെന്നും ബിജെപിയുമായി ഒരുകാലത്തും ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇനിയും അങ്ങനെത്തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആസാദ് പുതിയ പാര്‍ട്ടി രൂപികരിക്കുമെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.