ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ജി 23 ഗ്രൂപ്പ് അംഗമായ ആനന്ദ് ശര്‍മയും പാര്‍ട്ടി വിടുമെന്ന് റിപ്പോര്‍ട്ട്. എ ഐ സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആനന്ദ് ശര്‍മ പാര്‍ട്ടി നേതൃത്വത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഗ്രൂപ്പിസം പാര്‍ട്ടിയുടെ വളര്‍ച്ചയെ സഹായിക്കില്ലെന്നും തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടാന്‍ കാരണമാകുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്തിടെ, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ആനന്ദ് ശര്‍മ രാജിവെച്ചിരുന്നു. ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഗുലാം നബി ആസാദ് രാജിവച്ചതിനു പിന്നാലെയായിരുന്നു ആനന്ദ് ശര്‍മയുടെ രാജി.
'ഗുലാം നബി ആസാദിനെപ്പോലെയൊരാള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുക അത്ര എളുപ്പമല്ല. ആ വേദന മനസിലാക്കാന്‍ എത്രപേര്‍ക്ക് സാധിക്കുമെന്ന് അറിയില്ല. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതിയത്. പാര്‍ട്ടി നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും അത്തരമൊരു ചര്‍ച്ചപോലുമുണ്ടായിട്ടില്ല. എല്ലാ കോണ്‍ഗ്രസുകാര്‍ക്കും ഇത് വേദനാജനകമാണ്. പാര്‍ട്ടി ഒരു ആത്മപരിശോധന നടത്തുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്ന്' ആനന്ദ് ശര്‍മ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 2020-ൽ പാര്‍ട്ടി പുനഃസംഘടനയും നേതൃമാറ്റവും ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് തുറന്ന കത്ത് അയച്ച ജി 23 നേതാക്കളില്‍ പ്രധാനികളാണ് കപില്‍ സിബല്‍, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, എന്നിവര്‍. കപില്‍ സിബല്‍ കഴിഞ്ഞ മേയ് മാസം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ജമ്മു കശ്മീരിൽ കൂടുതൽ നേതാക്കൾ ഗുലാംനബി ആസാദിനെ പിന്തുണച്ച് രാജി നൽകി. ഗുലാം നബിയുടെ രാജിക്ക് പിന്നാല മൂന്ന് മുൻമന്ത്രിമാർ ഉൾപ്പടെ 11 പ്രമുഖ നേതാക്കളാണ് പേരാണ് ജമ്മു കാശ്മീരില്‍ കോൺഗ്രസ് വിട്ടത്. അധികം വൈകാതെ തന്നെ ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി രൂപികരിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.