കോട്ടയം: നടൻ ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ വാട്സ് ആപ്പ് സ്ക്രീൻ ഷോട്ട് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിന്‍റെ ചോദ്യം ചെയ്യല്‍ മാറ്റി. ഇന്ന് കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി ഓഫീസിൽ എത്താനായിരുന്നു ഷോണ്‍ ജോര്‍ജിനോട് ക്രൈംബ്രാഞ്ച് ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് ഹാജരാകേണ്ടെന്ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്നും വിവരം ലഭിച്ചുവെന്ന് ഷോൺ ജോർജ് അറിയിച്ചു. മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീൻ ഷോട്ട് ദിലീപിന്റെ അനുജന് അയച്ചുവെന്നാണ് ഷോണ്‍ ജോര്‍ജിനെതിരെയുള്ള പരാതി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഷോണ്‍ ജോര്‍ജിന്‍റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. 2017 -ല്‍ 'ദിലീപിനെ പൂട്ടണം' എന്ന പേരില്‍ വാട്സ്ആപ് ഗ്രൂപ്പ് നിർമിച്ചിരുന്നു. ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഈ ഗ്രൂപ്പിന്‍റെ സ്ക്രീന്‍ ഷോര്‍ട്ട് ജോണ്‍ ജോര്‍ജ് ദിലീപിന് അയച്ചുകൊടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഷോൺ ജോർജിന്‍റെ വീട്ടില്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതിഭാഗം വ്യാജമായി നിര്‍മ്മിച്ചതാണ് വാട്സപ്പ് ഗ്രൂപ്പെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് വ്യാജസ്ക്രീന്‍ ഷോര്‍ട്ടിനെതിരെ പരാതി നല്‍കിയത്.