കെ-റെയില്‍ സിൽവർ ലൈൻ പദ്ധതിക്കു സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ ക്രിമിനൽ കേസുകളെടുത്ത് കഷ്ടപ്പെടുത്താനാണോ എന്ന് ഹൈക്കോടതി. കല്ലുകൾക്കു പകരം സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാമൂഹിക ആഘാത പഠനം നടത്താമെന്നു സർക്കാർ തന്നെ സമ്മതിച്ച പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടപെടല്‍. കേസുകളുടെ കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാർ സമയം തേടിയതിനെ തുടർന്ന് ഹർജികൾ 26 നു പരിഗണിക്കാൻ മാറ്റി.
നിയമവിരുദ്ധവും ആധികാരികമല്ലാത്തതുമായ സാമൂഹികാഘാത പഠനം എതിർത്തതിന്റെ പേരിൽ പൗരൻമാർക്കെതിരെ ക്രിമിനൽ കേസുകൾ എടുത്തിരിക്കുകയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പരിഹരിക്കാത്ത ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നു കോടതി പറഞ്ഞു. സിൽവർലൈൻ പദ്ധതിക്കുവേണ്ടിയുള്ള സാമൂഹികാഘാത പഠനം നിർത്തിവച്ചതായി സർക്കാരും കെ റെയിൽ അധികൃതരും ഹൈക്കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പദ്ധതിയ്ക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് വ്യത്യസ്ത നിലപാടുകളാണ് ഉളളതെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. പദ്ധതിയുടെ ഡിപിആർ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും സാങ്കേതിക കാര്യങ്ങളിൽ ഒട്ടേറെ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത ദിവസം ഹര്‍ജി പരിഗണിക്കുമ്പോള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.