ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ടതിനുപിന്നാലെ ജമ്മു കാശ്മീരില്‍ തന്‍റെ ശക്തി തെളിയിക്കാനൊരുങ്ങുകയാണ് ഗുലാം നബി ആസാദ്. സെപ്റ്റംബര്‍-4ന് അദ്ദേഹം പടുകൂറ്റന്‍ റാലി സംഘടിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെ രാംലീല മൈദാനിയില്‍വെച്ച് കോണ്‍ഗ്രസിന്‍റെ 'മെഹൻഗായ് പർ ഹല്ല ബോല്‍' കാമ്പൈന്‍ രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന അതേ ദിവസമാണ് ആസാദ് തന്‍റെ ശക്തിപ്രകടനത്തിന് തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.
അഞ്ചു പതിറ്റാണ്ടു നീണ്ടുനിന്ന തന്‍റെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ആസാദ് താല്‍ക്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയ രാജിക്കത്ത് മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിരുന്നു. രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കെതിരെയുള്ള രൂക്ഷ വിമര്‍ശനം വരും ദിവസങ്ങളിലും അദ്ദേഹം തുടരുമെന്നതിന്‍റെ സൂചനയാണത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന ജമ്മു കശ്മീരിൽ ഉടൻ സ്വന്തം പാർട്ടി രൂപീകരിക്കുമെന്നും ആസാദ് വ്യക്തമാക്കിയിട്ടുണ്ട്. റാലിക്ക് മുന്നോടിയായി ജമ്മു കശ്മീർ കോൺഗ്രസിൽനിന്നുള്ള നേതാക്കളുടേയും പ്രവര്‍ത്തകരുടെയും രാജി തുടരുകയാണ്. മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെ 64 പ്രധാന നേതാക്കളാണ് ഇതുവരെ അസാദിനോപ്പം ചേര്‍ന്നത്.
പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതെ മുന്നോട്ട് പോയതാണ് ഓരോ ദിവസവും തകര്‍ച്ചയിലേക്ക് പാര്‍ട്ടിയെ തള്ളിയിട്ടതെന്നും ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. നിലവില്‍ ചികിത്സക്കായി വിദേശത്തുപോയ സോണിയാ ഗാന്ധിക്കൊപ്പമാണ് അദ്ദേഹം.