കശ്മീര്‍: ഗുലാം നബി ആസാദിന്‍റെ രാജിയെ സ്വാഗതം ചെയ്ത് ജമ്മുകാശ്മീരിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത് നന്നായെന്നും അദ്ദേഹം കുറച്ച് നാളായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നു കഴിയുകയായിരുന്നുവെന്നും കശ്മീരീലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത് കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കുകയില്ല. അദ്ദേഹം പലനേതാക്കളെയും വളരാന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം രാജിവെച്ചതിനാല്‍ കഴിവുള്ള നേതാക്കള്‍ നേതൃനിരയിലേക്ക് ഉയര്‍ന്നുവരുമെന്നും നേതാക്കള്‍ പറഞ്ഞു.
ഗുലാം നബി ആസാദ് പാര്‍ട്ടിയിലെ മികച്ച നേതാവായിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വംവരെ രാജിവെച്ചിരിക്കുകയാണ്. ഈ രാജി പാര്‍ട്ടിക്ക് ഒരു പരിധിവരെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. പാര്‍ട്ടി വിട്ടതിനുശേഷം തിരികെവരാന്‍ താത്പര്യം കാണിച്ച നേതാക്കളെ ആസാദ് അനുവദിച്ചിരുന്നില്ല. അതുകൊണ്ട് ഈ നേതാകള്‍ക്ക് പാര്‍ട്ടിയിലേക്ക് മടങ്ങി വരുവാനും നേതൃനിരയില്‍ സജീവമാകാനും സാധിക്കും. രണ്ടുവര്‍ഷം മുന്‍പ് ഗുലാം നബി ആസാദ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ അദ്ദേഹത്തിന്‍റെ അനുയായികളാണെന്നും കശ്മീരിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെ അഞ്ഞൂറിലധികം നേതാക്കളാണ് ഇതുവരെ അസാദിനോപ്പം ചേര്‍ന്നത്. എന്നാല്‍ ഇതില്‍ ഭയക്കേണ്ടതില്ലെന്നും ആസാദിനൊപ്പം പോയവര്‍ 70 വയസുകഴിഞ്ഞവരാണെന്നും അവര്‍ക്ക് ഇനി കോണ്‍ഗ്രസില്‍ നിന്നാല്‍ തെരഞ്ഞെടുപ്പ് പോരാട്ടമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നുമാണ് നേതാക്കളുടെ വിശദീകരണം.