ബിജെപി അധികാരത്തിനുവേണ്ടി രഥയാത്ര നടത്തിയ രാജ്യത്താണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സത്യത്തിനുവേണ്ടി യാത്ര നടത്തുന്നതെന്ന് കനയ്യ കുമാർ. കോൺഗ്രസിന്റെ പ്രചാരണം രാഷ്ട്രീയം മാത്രമല്ലെന്നും. ഈ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണെന്നും കനയ്യ പറഞ്ഞു.
'എൽ. കെ. അദ്വാനി നടത്തിയ യാത്രയുടെ ദോഷഫലങ്ങൾ രാജ്യം അനുഭവിക്കുകയാണ്. അതിനിടയില്‍ 'ഐക്യത്തിനു വേണ്ടി ഇന്ത്യയാകെ യാത്ര ചെയ്യുകയെന്നത് ഏറെ ശ്രമകരമാണ്. കോൺഗ്രസിന്റെ പ്രചാരണം രാഷ്ട്രീയം മാത്രമല്ല, ഈ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണ്' - കനയ്യ കുമാർ പറഞ്ഞു. രാജ്യം ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വിഭജിച്ചിട്ടില്ല. എന്നാൽ നിലവിലെ സർക്കാരിന്‍റെ ഉദ്ദേശ്യങ്ങളും നയങ്ങളും നോക്കുമ്പോൾ, സമ്പന്നരും ദരിദ്രരും തമ്മിൽ വലിയ അന്തരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കന്യാകുമാരിയിലെ അഗസ്തീശ്വരത്ത് നിന്ന് തുടരും. 10 മണിക്ക് ശുചീന്ദ്രത്ത് ആദ്യഘട്ടം സമാപിക്കും. വൈകിട്ട് നഗർകോവിലിലാണ് ഇന്നത്തെ പര്യടനം സമാപിക്കുക. ദേശീയ നേതൃത്വം നിയമിച്ചവരും പിസിസികൾ നിയമിച്ചവരുമായ മുന്നൂറോളം സ്ഥിരം അംഗങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയെ അനുഗമിക്കും. രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിൽ പൗരപ്രമുഖരുമായും സാധാരണക്കാരുമായും രാഹുൽഗാന്ധി സംവദിക്കും. 11 ആം തീയതി പദയാത്ര കേരളത്തിലേക്ക് കടക്കും.