ഡൽഹി: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. നിയമവിധേയമായല്ലാതെ പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ തടയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാനാണ് നീക്കം. പട്ടിക തയ്യാറാക്കാൻ ആർബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. അനധികൃത വായ്പാ ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
കടം വാങ്ങുന്നവരെ ഉപദ്രവിക്കൽ, ബ്ലാക്ക്‌മെയിലിങ്, കൊള്ളയടിക്കുന്ന പണമിടപാട് എന്നിവയിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ അനിയന്ത്രിതമായ വായ്പാ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നയം കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്ന് ഏകദേശം 2000 പഴ്സണൽ ലോൺ ആപ്പുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഇന്ത്യയിൽ നിലവിൽ സർക്കാർ സാക്ഷ്യപ്പെടുത്തിയ ലോണ്‍ ആപ്പുകളൊന്നും ഇല്ല. അതാണ് വ്യാജ ആപ്പുകള്‍ പ്രചരിക്കാന്‍ പ്രധാന കാരണം. അതിന് തടയിടാനാണ് ആർബിഐക്ക് ധനമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസിൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ‍്ഡ് നടത്തിയിരുന്നു. നിയമവിരുദ്ധമായി നടത്തുന്ന ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായി ആയിരുന്നു നടപടി. ചൈനീസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ ഫണ്ട് റെയ‍്ഡുകളിൽ പിടിച്ചെടുത്തതായി ഫെഡറൽ അന്വേഷണ ഏജൻസി പിന്നീട് വ്യക്തമാക്കുകയും ചെയ്തു.