കോൺഗ്രസ്സുകാരുടെ ഖദറുപോലെ അലക്കിത്തേച്ച്, പഴയ ചെത്തുകാർ അരിക് ചെത്തിയെടുത്ത ചെങ്കല്ലു പോലെ ചതുരവടിവിൽ എം. സ്വരാജ് തൻ്റെ 'സത്യാനന്തരത്തിൽ ' മൊഴിയുന്നു. വിഷയം മഗ്സാസെ അവാർഡും മനോരമയും കെ കെ ഷൈലജയും പുരസ്കാര നിരാസമെന്ന കറകളഞ്ഞ പാർട്ടി നിലപാടും!. long term memory, short ആയവർക്ക് ഞരമ്പുകളിൽ ആവേശത്തിരയിളകും.
ഞങ്ങളൊക്കെ കുറച്ചധികം ചെറുമക്കളായിരിക്കുമ്പോഴാണത്. 'കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽവന്നാൽ കെട്ടിത്തൂങ്ങി ചത്തുകളയും' എന്നു പ്രഖ്യാപിച്ച കണ്ടത്തിൽ മാമ്മൻ മാപ്പിളയുടെ മനോരമ പത്രത്തിനെതിരെ ഇപ്പോൾ 80 വയസ്സാഘോഷിക്കുന്ന ദേശാഭിമാനിയിൽ ഒരു പരമ്പര വന്നു. 'വിഷവൃക്ഷത്തിൻ്റെ അടിവേരുകൾ തേടി' എന്നായിരുന്നു അതിൻ്റെ പേര്. അതിൽ കോളനിഭരണകാലത്ത് അവർക്ക് ഏറാൻ മൂളിയതും പണമിടപാട് സ്ഥാപനം നടത്തി നാട്ടുകാരുടെ കാശ് മുക്കിയതും വിമോചന സമരകാലത്തും അനന്തരവും കമ്യൂണിസ്റ്റ് പാർട്ടിയേയും കമ്യൂണിസ്റ്റുകാരേയും നശിപ്പിക്കാൻ നോക്കിയതുമൊക്കെ വിശദമായിട്ടെഴുതിയിരുന്നു. അതൊക്കെ വായിച്ച് തലപുണ്ണായ ഞങ്ങൾ കുട്ടികൾ, എങ്ങിനെയെങ്കിലും കാശുണ്ടാക്കി മനോരമ വിലയ്ക്കുവാങ്ങാൻ ആഗ്രഹിച്ചു. ഒന്നിനുമല്ല, ആ വിഷവൃക്ഷത്തിൻ്റെ അടിവേരടക്കം എല്ലാ ശാഖകളും കത്തിച്ച് നശിപ്പിക്കാൻ!
എന്നിട്ടൊ, എന്നിട്ടൊന്നുമില്ല. കാലം കടന്നുപോയി. വിപ്ലവബോധം കാത്തുസൂക്ഷിക്കാൻ തൻ്റേടമില്ലാത്ത തലമടുത്ത് മുടിനാരുകൾ അല്പാൽപമായി താഴോട്ടുചാടിയും താടിരോമങ്ങളിൽ മഞ്ഞുപാറിയും തുടങ്ങിയപ്പോഴാണ് ഞങ്ങളുടെ അനിഷേധ്യനായ സഖാവിനെ അവർ 'ന്യൂസ് മേക്കർ ഓഫ് ദി ഇയർ' ആയി തെരെഞ്ഞെടുത്തത്.
''അവർ എന്നെക്കുറിച്ചെന്തെങ്കിലും നല്ലതു പറഞ്ഞാൽ, എനിക്കെന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടൊ എന്ന് ഞാൻ സംശയിക്കും'' എന്ന് പറഞ്ഞ ഇ എം എസിൻ്റെ സംശയമൊ, 'വാർത്തകൾ സൃഷ്ടിക്കുന്നത് വ്യക്തികളല്ല ജനങ്ങളാണ് '' എന്ന പ്രഖ്യാപനമൊ ഇല്ലാതെ അദ്ദേഹം ആ പുരസ്കാരം സ്വീകരിച്ചു. ആ ബൂർഷ്വാ പുരസ്കാരത്തെ അന്ന് ആ നിമിഷം മാർക്കംകൂട്ടി ഞങ്ങൾ പാർട്ടിക്കാർ ജനകീയമാക്കി. അത്ര ത്യാഗം സഹിച്ച് ജനകീയവൽക്കരിച്ച ആ പുരസ്കാരമാണ് പിന്നീട് ഷൈലജ ടീച്ചർക്ക് ലഭിച്ചത് എന്ന് നാഴികക്ക് 40 വട്ടം പാർട്ടിയെ കുറ്റം പറയുന്നവർ ഓർക്കുന്നത് നല്ലതാണ്. മനോരമയെപ്പോലെ ആദ്യം പിണറായിയെ അവാർഡ് നൽകി അപമാനിക്കാൻ മഗ്സാസെ കമ്മിറ്റിക്കാർക്ക് തോന്നിയിരുന്നുവെങ്കിൽ, ആ അപമാനം സഹിച്ച് പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി അദ്ദേഹമത് സ്വീകരിച്ചിരുന്നുവെങ്കിൽ ( നമ്മുടെ പാപങ്ങൾ കഴുകിക്കളയാൻ ഈശോ കുരിശേറിയപോലെ ) അതൊരു ജനകീയ പുരസ്കാരമായിത്തീർന്നേനെ! അങ്ങനെയെങ്കിൽ ആ ജനകീയ പുരസ്കാരം സ്വീകരിക്കാൻ ശൈലജ ക്കും അതിനെ വാഴ്ത്താൻ എം സ്വരാജിനും വിധികൂടിയേനെ!
ഹെൻ്റെ സ്വരാജെ, താങ്കൾ പിച്ചവെച്ചത് അച്ചടി പ്രസ്സിലായിരുന്നൊ? കേരളത്തിലൊരു പ്രദേശത്തിൻ്റെയും മണം പേറാത്ത ഭാഷ കേട്ട് ചോദിച്ചതാണേ...