ഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ ഡി കേസ് നിലനില്‍ക്കുന്നതിനാല്‍ ജാമ്യം ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കില്ല. സിദ്ദിഖ് കാപ്പനെതിരെ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചെങ്കില്‍ മാത്രമേ സിദ്ദിഖ് കാപ്പന് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഈ മാസം 19 - നാണ് ഇ ഡി കേസ് കോടതി പരിഗണിക്കുക. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് കാപ്പനടക്കമുള്ളവര്‍ അനധികൃത പണസമാഹരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ഇ ഡി കേസെടുത്തത്. ഈ കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യു എ പി എ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് ജാമ്യം ലഭിച്ചത്. വരുന്ന ആറാഴ്ച്ച ഡൽഹിയിൽതന്നെ കഴിയണമെന്ന ഉപാധിയോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. എന്ത് തെളിവാണ് കാപ്പനെതിരെ കൂടുതലായി കണ്ടെത്തിയതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു. കണ്ടെത്തിയ ലഘുലേഖകള്‍ എങ്ങനെയാണ് അപകടകരമാകുന്നത്. ലഘുലേഖകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്നും കോടതി നിരീക്ഷിച്ചു. രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങളും ഭീകരതയും വളര്‍ത്തുന്നതിന് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സിദ്ദിഖ് കാപ്പനെന്നും, അത് തെളിയിക്കുന്ന ലഘുലേഖകള്‍ അദ്ദേഹം സഞ്ചരിച്ച കാറില്‍ നിന്നും കണ്ടെത്തിയെന്നുമായിരുന്നു യുപി സര്‍ക്കാരിന്റെ വാദം.