കൊച്ചി: പീഡനക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ ഉത്തരവിറക്കിയ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ആയിരുന്ന എസ് കൃഷണകുമാറിന്‍റെ സ്ഥലം മാറ്റം ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, മൊഹമ്മദ് നിയാസ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. സിവിക് ചന്ദ്രന് ജാമ്യമനുവദിച്ചുളള വിധിയില്‍ പരാതിക്കാരിയായ യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചു എന്ന ജഡ്ജിയുടെ പരാമര്‍ശമാണ് വിവാദമായത്. ഇതിനുപിന്നാലെയാണ് എസ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്.
സ്ഥലമാറ്റ ഉത്തരവിനെതിരെ കൃഷണകുമാര്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു. കൊല്ലം ലേബര്‍ കോടതിയിലേക്കുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി തള്ളിയത്. പൊതുതാത്പര്യം കണക്കിലെടുത്ത് ജഡ്ജിയെ ഒരു സര്‍വീസില്‍ നിന്നും മറ്റൊരു സര്‍വീസിലേക്ക് സ്ഥലം മാറ്റാമെന്നും കോടതി നിരീക്ഷിച്ചു. ഇതേ തുടര്‍ന്നാണ് കൃഷണകുമാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇരയായ സ്ത്രീ ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ എസ് കൃഷണകുമാര്‍ പറഞ്ഞത്. ജാമ്യാപേക്ഷയ്‌ക്കൊപ്പം സിവിക് ചന്ദ്രന്‍ സമര്‍പ്പിച്ച ഫോട്ടോകളില്‍നിന്ന് ഇരയുടെ വസ്ത്രധാരണരീതി ലൈംഗിക പ്രകോപനമുണ്ടാക്കുന്നതാണ് എന്ന് വ്യക്തമാണ്. പരാതിക്കാരിയെ ബലംപ്രയോഗിച്ച് മടിയിലിരുത്തി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ എഴുപത്തിനാല് വയസ് പ്രായമുളള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.