കാസർഗോഡ്: സംസ്ഥാനത്തെ തെരുവുനായ ശല്യത്തിൽ വിമർശനവുമായി എഴുത്തുകാരൻ എം മുകുന്ദൻ. നമ്മൾ ഇപ്പോൾ ജീവിക്കുന്നത് നായ്ക്കളുടെ റിപ്പബ്ലിക്കിലാണെന്നും റോഡിലൂടെ നടക്കുമ്പോൾ നായ്ക്കളെയും കുഴികളെയും പേടിക്കേണ്ട സാഹചര്യമാണ് നിലവിലുളളതെന്നും എം മുകുന്ദൻ പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നായ്ക്കൾ ഇവിടെ ഒരു റിപ്പബ്ലിക് സ്ഥാപിച്ചിരിക്കുകയാണ്. നമുക്കതിൽ നാണക്കേടും വേദനയുമെല്ലാമുണ്ട്. ആ റിപ്പബ്ലിക് അഴിച്ചുപണിത് നമുക്ക് റോഡിലൂടെ നടക്കണം. കൊവിഡ് കാലം കഴിഞ്ഞ് മുണ്ടും മടക്കിക്കുത്തി റോഡിലൂടെ നടക്കാനും ചായക്കടയിൽ കയറി ചായ കുടിക്കാനുമെല്ലാം മോഹമുണ്ടായിരുന്നു. ഇപ്പോൾ നമ്മൾ ജീവിക്കുന്നത് പക്ഷേ വൈറസുകളുടെ കാലത്തല്ല. പട്ടികളുടെ റിപ്പബ്ലിക്കിലാണ്. വൈറസ് പോയപ്പോൾ മറ്റൊരു ജീവി നമ്മളെ ഭയപ്പെടുത്തുകയാണ്'- എം മുകുന്ദൻ പറഞ്ഞു.
അതേസമയം, തെരുവുനായ്ക്കള്‍ക്കെതിരായ അതിക്രമം തടയാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നാണ് ഡിജിപി അനില്‍ കാന്ത് പറഞ്ഞത്. തെരുവുനായ്ക്കളെ കൊല്ലുന്നത് തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും പൊതുജനത്തിന് നിയമം കയ്യിലെടുക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തെരുവുനായ്ക്കള്‍ ജനങ്ങളെ ആക്രമിക്കുന്നതിനും കടിച്ച് മുറിവേല്‍പ്പിക്കുന്നത് തടയുന്നതിനും ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനം നിയമം കയ്യിലെടുത്ത് തെരുവുനായ്ക്കളുടെ ജീവന് അപകടം വരുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കാന്‍ എല്ലാ എസ് എച്ച് ഒമാരും റസിഡന്റ്‌സ് അസോസിയേഷനുകള്‍ മുഖേന പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.