LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദളിതര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിലക്കിയ ഗ്രാമമുഖ്യനെയും കടയുടമയെയും അറസ്റ്റ് ചെയ്തു

ചെന്നൈ: ദളിതര്‍ സവര്‍ണരുടെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഗ്രാമമുഖ്യനുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്‌നാട് തെങ്കാശി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ദളിത് കുട്ടികള്‍ക്ക് മിഠായി നല്‍കാന്‍ വിസമ്മതിക്കുന്ന കടയുടമയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മിഠായി വാങ്ങാനെത്തിയ കുട്ടികളോട് ഇനിമുതല്‍ നിങ്ങളുടെ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഗ്രാമത്തിനുളളിലെ കടകളില്‍നിന്ന് ഒന്നും നല്‍കില്ലെന്നും ഇക്കാര്യം വീട്ടുകാരോട് പറയണമെന്നും കടയുടമ  പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചതോടെ ജില്ലാ ഭരണകൂടം കടയുടമയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. 

'നിങ്ങളാരും ഇനി കടയില്‍നിന്ന് ഒന്നും വാങ്ങേണ്ട. സ്‌കൂളിലേക്ക് പോകൂ. ഗ്രാമത്തിനുളളിലെ കടകളില്‍നിന്ന് ഒന്നും വാങ്ങരുത്. നിങ്ങളുടെ വീടുകളിലും പോയി പറയൂ. കടകളില്‍നിന്ന് ഒന്നും തരില്ലെന്ന് പറഞ്ഞു എന്ന്. ഗ്രാമത്തില്‍ നിങ്ങള്‍ക്ക് സാധനങ്ങള്‍ തരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമയോഗത്തില്‍ തീരുമാനിച്ചതാണ്'-എന്നാണ് കടയുടമ കുട്ടികളോട് പറയുന്നത്. യാദവ വിഭാഗക്കാരനായ മഹേശ്വരന്‍ എന്നയാളാണ് അറസ്റ്റിലായ കടയുടമ. ഇയാള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  2020 മുതല്‍ ഗ്രാമത്തിലെ യാദവ വിഭാഗക്കാരും ദളിതരും തമ്മില്‍ ഭൂമി സംബന്ധിച്ച പ്രശ്‌നമുണ്ടായിരുന്നു എന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ഇരുജാതിക്കാരും പരസ്പരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് യാദവ വിഭാഗത്തിലുളള കെ രാമകൃഷ്ണന്‍ എന്ന യുവാവിന് സൈന്യത്തില്‍ ജോലി ലഭിച്ചു. എന്നാല്‍ ദളിത് വിഭാഗക്കാര്‍ പൊലീസില്‍ നല്‍കിയ പരാതി നിലനില്‍ക്കുന്നതിനാല്‍ ഇയാള്‍ക്ക് ജോലി ലഭിച്ചില്ല. ഇതോടെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യാദവര്‍ ദളിതരെ സമീപിച്ചു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ അവര്‍ തയാറായില്ല. ഇതോടെ രാമകൃഷ്ണന്റെ കുടുംബമുള്‍പ്പെടെ ചില സവര്‍ണജാതിക്കാര്‍ യോഗം ചേര്‍ന്ന് ദളിതര്‍ക്ക് സാധനങ്ങള്‍ കൊടുക്കരുതെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk