വേള്‍ഡ് ട്രേഡ് സെന്റര്‍ കോവിഡ് ആശുപത്രിയാക്കി ദുബൈ ഭരണകൂടം. 3030 ബെഡുകളാണ് താല്‍ക്കാലിക ആശുപത്രിയില്‍ ഒരുങ്ങുന്നത്. ഇതില്‍ 800 എണ്ണം ഐ.സി.യു യൂണിറ്റാണ്. കോവിഡ് രോഗബാധിതരുടെ വര്‍ദ്ധനവ് കണക്കിലെടുത്താണ് ഈ നീക്കം. ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം തയാറാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. ആശുപത്രിയുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കും.
ബുധനാഴ്ചയിലെ കണക്കു പ്രകാരം 4,933 കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓരോ ആഴ്ചയിലും 400-500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗികളുടെ വര്‍ദ്ധന മുന്‍കൂട്ടിക്കണ്ടാണ് സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നത്. രാജ്യാന്തര വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇടമായ സെന്ററിലെ എക്‌സിബിഷന്‍ ഹാളുകളാണ് താല്‍ക്കാലിക ആശുപത്രിയാക്കി മാറ്റിയിട്ടുള്ളത്. കോവിഡിനെ നേരിടാന്‍ എല്ലാ സൗകര്യങ്ങളും സജ്ജമാണെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖാതമി പറഞ്ഞു.