കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ രൂക്ഷമെന്ന് ആര്‍ബിഐ ഗവര്‍ണര്‍. അതോടെ രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. റിവേഴ്‌സ് റിപ്പോ നിരക്കില്‍ കാല്‍ശതമാനം കുറവുവരുത്തി. ചെറുകിട മേഖലയ്ക്കായി 50,000 കോടി രൂപയുടെ പാക്കേജും ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. നബാര്‍ഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവയ്ക്ക് 50,000 കോടി നൽകും. ബാങ്ക്, ബാങ്കിങ് ഇതര, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ഈ തുക ലഭ്യമാക്കും.
ഇന്ത്യ 1.9% വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ് പറഞ്ഞു. റീപ്പോ നിരക്കിൽ മാറ്റം വരുത്തിയില്ല. ബാങ്കുകൾ ഡിവിഡന്റ് നൽകരുത്. സെപ്റ്റംബറിനു ശേഷം പുനരവലോകനം നടത്തും. സംസ്ഥാനങ്ങൾക്ക് 60% കൂടുതൽ ഫണ്ട് നൽകും. ഈ സാമ്പത്തിക വർഷം 1.9% വളർച്ചാനിരക്ക് ഇന്ത്യ നിലനിർത്തിയേക്കും.
വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുക, ബാങ്കുകളില്‍നിന്നുള്ള വായ്പാ സൗകര്യം ഉറപ്പാക്കുക, സാമ്പത്തിക സമ്മര്‍ദം കുറയ്ക്കുക, വിപണിയുടെ പ്രവര്‍ത്തനം സുഖമമാക്കുക എന്നീ നാല് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഗവര്‍ണറുടെ പ്രഖ്യാപനമുണ്ടായത്. മാര്‍ച്ച് 27 ന് വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചതിന് തുടര്‍ച്ചയായാണ് രണ്ടാം സാമ്പത്തിക പാക്കേജ് എന്ന നിലയിൽ റിസര്‍വ്വ് ബാങ്കിന്‍റെ പ്രഖ്യാപനങ്ങൾ വരുന്നത്. കാര്‍ഷിക ഗ്രാമീണ മേഖലകളിലും ഭവന നിര്‍മ്മാണ രംഗത്തുമെല്ലാം പണം വിനിയോഗിക്കപ്പെടാവുന്ന വിധത്തിലാണ് പ്രഖ്യാപനം.
2008-09-നു ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയായാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് ആര്‍ബിഐ വിലയിരുത്തി. നൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത സാമ്പത്തിക മാന്ദ്യത്തെയാവും രാജ്യങ്ങൾ നേരിടേണ്ടി വരികയെന്നു ഏപ്രിൽ 14നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പുറത്തുവിട്ട വേൾഡ് ഇക്കണോമിക് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാല്‍, ജിഡിപി പോസിറ്റീവ് സൂചനകൾ കാണിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. അതിനാല്‍ ജി 20 രാജ്യങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ഇന്ത്യക്ക് ആയിരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.