ആഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാര്‍ അനുമതി നല്‍കി. അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയിൽ ആണ് നടപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് കെ.എം.ഷാജി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കേസെടുത്തത് എന്നത് ശ്രദ്ധേയമാണ്. 2013-14 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭനാണ് പരാതി നല്‍കിയിരുന്നത്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുടര്‍നടപടി.
2012-13 കാലയളവിൽ അന്നത്തെ സർക്കാർ ഹയർ സെക്കന്ററി കോഴ്സുകൾ അനുവദിക്കുന്ന സമയത്ത് പൂതപ്പാറയിലെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റി മാനേജ്മെന്റിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. അന്ന് ആ പണം നൽകേണ്ടതില്ലെന്ന് കെഎം ഷാജി മാനേജ്മെന്റിനോട് പറഞ്ഞു. എന്നാൽ 2017-ൽ സ്കൂളിൽ ഹയർ സെക്കന്ററി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം.
'നാലുവര്‍ഷം മുമ്പേ പരാതിയെക്കുറിച്ച് തനിക്കറിയാമായിരുന്നെന്നും ഇപ്പോഴുള്ള അന്വേഷണം പക പോക്കലാണെന്നും' ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 'ഒരു ഇന്നോവ കാറാണ് പ്രതീക്ഷിച്ചത്, പക്ഷെ വിജിലന്‍സ് കേസല്ലേ ലഭിച്ചത്, തുടര്‍ നടപടികള്‍ പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കും' എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഐയുഎംഎൽ അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, പഞ്ചായത്ത് സെക്രട്ടറി, ലീഗ് പൂതപ്പാറ ശാഖാ സെക്രട്ടറി തുടങ്ങിയവർ കെ.എം.ഷാജി 25 ലക്ഷം രൂപ വാങ്ങിയതായി വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് തുടരന്വേഷണത്തിന് അനുവാദം ചോദിച്ചിരുന്നു. സർക്കാർ അനുവാദം നൽകിയതോടെ ഉടൻ കേസ് രജിസ്റ്റർ ചെയ്യും.
താന്‍ 25 ലക്ഷം രൂപ എന്നല്ല ഒരു രൂപയും ആരില്‍ നിന്നും വാങ്ങിയിട്ടില്ലെന്നാണ് ഷാജി പറയുന്നത്. പിണറായി വിജയനെ നേരിടാന്‍ ഇറങ്ങിയപ്പോള്‍ ഇതെല്ലാം പ്രതീക്ഷിച്ചിരുന്നു. പിണറായി മുണ്ടുടുത്ത മോദിയാണെന്നും അദ്ദേഹം തുറന്നടിച്ചു. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് കെ.എം. ഷാജി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതും ഇതിന് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ മറുപടി നല്കിയതും തുടര്‍ന്നുണ്ടായ പരസ്പര വാഗ്വാദങ്ങളുമാണ് കൊവിഡ് പ്രതിരോധത്തിനിടയിലും കഴിഞ്ഞ ദിവസം കേരളത്തില്‍ നിറഞ്ഞു നിന്നത്.