കെഎം ഷാജിയേയും യുഡിഎഫ് നേതാക്കളേയും വിജിലൻസ് കേസിൽ കുടുക്കു തളർത്താമെന്ന് കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല. സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കെഎം ഷാജിക്കെതിരെ വിജിലൻസ് കേസിന് സർക്കാർ അനുമതി നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എവിടുന്നെങ്കിലും പരാതി എഴുതി വാങ്ങി എഫ്ഐആർ ഇടുന്നത് ജനാധിപത്യ വിരുദ്ധ നടപടിയാണ്. ഇതിനെ നിയമപരമായി രാഷ്ട്രീയമായും യുഡിഎഫ് നേരിടും. കേരളത്തിലെ ജനങ്ങൾക്ക് വസ്തുതകൾ ബോധ്യപ്പെടും. എതിർക്കുന്ന ആളുകളെ നിശ്ബദരാക്കാനുള്ള നീക്കമാണിത്. മൂന്ന് വർഷം പഴക്കമുള്ള പരാതി ഇപ്പോൾ പൊടിതട്ടിയെടുത്ത് കേസെടുത്തത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണ്. ഇത്തരത്തിൽ യുഡിഎഫിനെ തളർത്താമെന്ന് സിപിഎമ്മും സർക്കാരും കരുതേണ്ട. ഇതിനെ നേരിടാനുള്ള കരുത്ത് ജനങ്ങൾക്കുണ്ട്. രമേശ് ചെന്നിത്തല പറഞ്ഞു.
സ്പ്രിംക്ളർ വിവാദത്തിൽ നിന്ന് വഴി തിരിച്ച് വിടാനുള്ള നീക്കമാണ് ഇത്. ദിവസം കഴിയും തോറും അഴിമതി വ്യക്തമാവുകയാണ്. വലിയ അഴിമതിയാണ് അമേരിക്കൻ കമ്പനിയുമായി നടന്നിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.