ഹിമാചൽ പ്രദേശിൽ രോഗ മുക്തി നേടിയ ആൾക്ക് വീണ്ടു കൊവിഡ് ബാധിച്ചു. സംസ്ഥാന സർക്കാർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉന സ്വദേശിയാണ് ഇയാൾ. ഇയാൾ ഉൾപ്പെടെ 23 പേർക്ക് ഹിമാചലിൽ രോഗം സ്ഥിരീകരിച്ചു. രോഗം തിരികെ വരാനുണ്ടായ സാഹചര്യം അതീവ ഗൗരവമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ചൈനയിലും സിങ്കപ്പൂരം സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു പൊസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് സാധ്യതകളെ കുറിച്ചാണ് ആരോഗ്യ വകുപ്പ് പരിശോധിക്കുന്നത്. വൈറസിന്റെ ജനിതകമാറ്റം സംഭവിച്ചതാകാം എന്നതാണ് ആദ്യത്തെ സാധ്യത. ആദ്യ ടെസ്റ്റിലെ കൃത്യതയില്ലായ്മയാണ് രണ്ടാമത്തെ സാധ്യത. ഇത് സംബന്ധിച്ച് ഉടൻ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയേക്കും.
അതേ സമയം ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചു. ഡൽഹിയിൽ കാലവതി സരൺ എന്ന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയുടെ മരണം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. അതേ സമയം മരണം സംബന്ധിച്ച് ഡൽഹി സർക്കാറിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണ് ഇത്. ഈ ആശുപത്രിയിൽ ഈ കുട്ടി ഉൾപ്പെടെ 3 നവജാത ശിശുക്കളാണ് കൊവിഡ് ചികിത്സയിലുണ്ടായിരുന്നത്. ഈ കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപ്ത്രി അധികൃതർ അറിയിച്ചു. കലാവതി സരൺ ആശുപത്രിയിൽ 6 മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇവരെ ആശുപത്രിയിൽ തന്നെയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നത്.