കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ ഒരു protectionist രീതിയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. കൊറോണ വൈറസ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തിയ സ്വാധീനം എത്രത്തോളമാണെന്ന് പൂര്‍ണ്ണമായും വ്യക്തമാകണമെങ്കില്‍ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ലോക്ക്ഡൗൺ മോഡിൽ നിന്ന് പുറത്തുവരുന്നത് വരെ കാത്തിരിക്കണം.
കൊവിഡിനിടെ ഉണ്ടായ കടുത്ത സാമ്പത്തിക ബാധ്യത മറികടക്കാന്‍ ഇന്ത്യൻ കമ്പനികള്‍ വിദേശ നിക്ഷേപം വ്യാപകമായി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തിത്തുടങ്ങിയിരുന്നു. എന്നാല്‍ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് അത് വലിയൊരു അവസരമാകുമെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. ഉടന്‍തന്നെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തിൽ Department for Promotion of Industry and Internal Trade മാറ്റം വരുത്തി. അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍ നേരിട്ട് നിക്ഷേപം നടത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധനയാണ് പുതുതായി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.
ഒറ്റനോട്ടത്തിൽ, എഫ്ഡിഐ നയത്തിന്റെ ഭേദഗതി ഇന്ത്യൻ കമ്പനികളെ ഏതെങ്കിലും വിദേശ സ്ഥാപനം ഏറ്റെടുക്കുന്നതിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒന്നായി കണക്കാക്കാം. ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും പൌരന്മാര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നേരത്തേ തന്നെ ഈ നിബന്ധന ബാധകമായിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ, ചൈന, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ അതിർത്തി പങ്കിടുന്നത്. ഈ രാജ്യങ്ങളിൽ ഒരൊറ്റ രാജ്യത്ത് മാത്രമേ വിദേശ കമ്പനികളില്‍ നിക്ഷേപം നടത്താന്‍ മാത്രം പ്രാപ്തിയുള്ള കമ്പനികളും വ്യക്തികളും ഒള്ളൂ. അത് ചൈനയാണ്. അതുകൊണ്ടുതന്നെ ഈ എഫ്ഡിഐ ഭേദഗതി നേരിട്ടു ബാധിക്കുക അവരെ മാത്രമാണ്.
മാത്രമല്ല, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഒരു പ്രമുഖ ഇന്ത്യൻ കമ്പനിയുടെ ഓഹരി മൂല്യം ഉയർത്തിയെന്ന വാർത്ത വളരെയധികം സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. അത്, ഈ മഹാമാരിക്കിടെ ചൈനീസ് കമ്പനികളെ കൂടുതല്‍ ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന വിശകലനങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഓപ്പൺ മാർക്കറ്റ് സിദ്ധാന്തത്തിന്റെ വക്താക്കൾ വാദിക്കുന്നത് ഇന്ത്യാ ഗവൺമെന്റിന്റെ നീക്കം ചൈനയെ ലക്ഷ്യംവച്ചുള്ളതാണ് എന്നാണ്.