ആശങ്കയുയർത്തി കേരള ആതിർത്തിക്ക് സമീപം തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന സംശയത്തിൽ കൊല്ലം ജില്ലയിലെ കുളത്തൂപുഴ പഞ്ചായത്തിലെ 50 ഓളം പേരെ നിരീക്ഷണത്തിലാക്കി. കൊല്ലം ജില്ലയുടെ തമിഴ്നാട് അതിർത്തിയായ തെങ്കാശിയിൽ രോഗ വ്യാപനം ഏറെ ആശങ്ക ഉയർത്തുന്നുണ്ട്. തെങ്കാശിയിൽ രോഗം സ്ഥിരീകരിച്ച നിരവധി കോളനികളുണ്ട്. അസുഖ ബാധിതരുള്ള പുളിയൻ കുടി കോളനിയിൽ നിന്ന് കൊല്ലത്തെത്തിയ ആൾക്കാണ് കൊല്ലത്ത് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയത്. തെങ്കാശിയിൽ നിന്ന് കാട്ട് വഴിയിലൂടെയാണ് ഇയാൾ കേരളത്തിൽ എത്തിയത്. ഇയാളുടെ ആദ്യ ഘട്ട റൂട്ട് മാപ്പ് തയ്യാറാക്കിയിരുന്നു. രോഗിയുടെ റൂട്ട്മാപ്പ് അതീവ സങ്കീർണമാണെന്നാണ് സൂചന. രോഗി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുളത്തൂപുഴ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ഇയാൾ സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരെ കണ്ടെത്താനുള്ള അതീവ ശ്രമകരമായ ജോലി പുരോഗമിക്കുകയാണ്. നേരത്തെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമായിരുന്നില്ല. തമിഴ്നാട്ടിൽ നിന്ന് നിരവധി പേർ അതിർത്തി കടന്ന് കൊല്ലം ജില്ലയിൽ എത്തിയിട്ടുണ്ട്. പുളിയൻ കുടി മേഖലയിൽ നിന്ന് കൂടുതൽ ആളുകൾ എത്തിയതായി സൂചനയുണ്ട്. കേരളത്തിൽ വിതരണം ചെയ്ത സൗജന്യ റേഷൻ കടത്തിക്കൊണ്ടു പോകാനും ആളുകൾ എത്തിയിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കഴിഞ്ഞ ദിവസം മന്ത്രി കെ രാജുവിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥിതിഗതികൾ രൂക്ഷമായ കുളത്തൂപുഴ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ വിവിധ വകുപ്പുകൾ തീരുമാനിച്ചു.
കുളത്തൂപുഴ പഞ്ചായത്തിൽ ഉൾപ്പെടെ അതിർത്തി പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ഈ മേഖലയിൽ നടപടികൾ ശക്തമാക്കിയെന്ന് ഡിഎംഒ ഡോക്ടർ ശ്രീലത പറഞ്ഞു. രോഗം സ്ഥിരീകരിച്ചയാൾക്ക് മാനസിക വൈകല്യമുള്ളതിനാൽ കൃത്യമായ വിവരം ലഭിക്കുന്നില്ലെന്നു ഡിഎംഒ അറിയിച്ചു. ഇയാളുടെ16 പ്രൈമറി കോൺടാക്റ്റിനെയും 8 സെക്കന്ററി കോൺടാക്റ്റിനെയും ഇതുവരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്തെന്ന് ഡിഎംഒ അറിയിച്ചു. തമിഴ് നാട് പൊലീസ് അറിയിച്ചത് പ്രകാരമാണ് ഇയാളെ കണ്ടത്തിയത്. ഇതുവരെയുള്ള രണ്ട് പരിശോധനാ ഫലങ്ങളും പോസിറ്റീവ് ആണ്.