കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കണ്ണൂർ ജില്ലയിൽ നടപടികൾ കർശനമാക്കി പൊലീസ്. രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക് ഡൗണാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കാസർകോഡ് ജില്ലയിൽ നടപ്പാക്കി വിജയിപ്പിച്ച രീതിയാണ് ട്രിപ്പൾ ലോക്ഡൗൺ. ജില്ലയിലെ ഭൂരിഭാഗം റോഡുകളും പൊലീസ് സീൽ ചെയ്തു.
ഉത്തരമേഖല ഐജി അശോക് കുമാർ യാദവിന്റെ നേതൃത്വത്തിലാണ് കണ്ണൂരിൽ പൊലീസ് നടപടികൾ പുരോഗമിക്കുന്നത്. കണ്ണൂരിലെ 18 ഹോട്സ്പോട്ടുകളിൽ നിന്ന് ആരെങ്കിലും പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റു ചെയ്യുമെന്ന് അശോക് കുമാർ യാദവ് അറിയിച്ചു. ഹോട്സ്പോട്ടുകളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ ആരെയും പോകാൻ അനുവദിക്കില്ല. ഈ പ്രദേശത്തെ പൂർണമായും ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ജില്ലയിൽ റോഡിൽ ഇറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി.
Also Read
ലോക്ഡൗൺ ലംഘിച്ചതിന് ഇന്നലെ 373 പേരെ പൊലീസ് അറസ്റ്റ് ചെയതിരുന്നു. 300-ൽ അധികം കേസുകൾ റജിസ്റ്റർ ചെയ്തു. ഇരുചക്രവാഹനങ്ങളിൽ രണ്ടു പേരെ പൊലീസ് അനുവദിക്കില്ല. കാറുകളിൽ ഡ്രൈവറെ കൂടാതെ ഒരാൾക്ക് യാത്ര ചെയ്യാം. മെയ് 3 വരെ കർശന നിയന്ത്രണം തുടരാണ് പൊലീസിന്റെ തീരുമാനം. പലവ്യഞ്ജനങ്ങൾക്കും മരുന്നുകൾക്കും ഹോം ഡെലിവറി സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
ജില്ലയിൽ വിദേശത്ത് നിന്ന് എത്തിയ 600 ഓളം പേർക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇവരിൽ 10 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 250 ഓളം പേരുടെ ഫലം ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം രോഗികളുടെ സമ്പർക്കം വലിയ തോതിൽ ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. അതേ സമയം വിദേശത്തു നിന്ന് എത്തിയവരിൽ 28 ദിവസം കഴിഞ്ഞിട്ടും രോഗം സ്ഥിരീകരിച്ചത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. കണ്ണൂർ, കോഴിക്കോട് അതിർത്തി പ്രദേശങ്ങളായ മാഹി, അഴിയൂർ പ്രദേശത്തും അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ഹോട് സ്പോട്ടായി പ്രഖ്യാപിച്ച വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ പതിനാറായിരത്തോളം പേരാണ് നിരീക്ഷണത്തിലുള്ളത്.