വയനാട്ടിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക അതിർത്തി കടന്ന് കർണാടകയിലേക്ക് പോയി.മുത്തങ്ങ ചെക്ക് പോസ്റ്റ് വഴിയാണ് അനധികൃതമായി ഇവർ സംസ്ഥാനം വിട്ടത്. അധ്യാപികക്കെതിരെ പകർച്ചവ്യാധി നിയമ പ്രകാരം കെസെടുത്തു. അധ്യാപികയെ വഴിവിട്ട് സഹായിച്ച നിലമ്പൂർ എക്സൈസ് സിഐക്കെതിരെ വയനാട് ജില്ലാ കളക്ടർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ കൽപ്പറ്റ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
തിരുവനന്തപുരത്തെ കേന്ദ്രീയ വിദ്യാലത്തിലെ അധ്യാപികയാണ് ലോക്ഡൗൺ കാലത്ത് വിലക്കുകൾ ലംഘിച്ച് അതിർത്തി കടന്നത്. ഇവരുടെ ഭർത്താവ് ദില്ലിയിൽ ജോലിചെയ്യുകയാണ്. ഇയാളുടെ അമ്മക്ക് വാർദ്ധക്യ സഹജമായ അസുഖങ്ങളുള്ള പശ്ചാത്തലത്തിൽ ഭാര്യയെയും മകളെയും ഡൽഹിയിൽ എത്തിക്കുന്നതിന് കോടതിയിൽ നിന്ന ഉത്തരവ് സമ്പാദിച്ചിരുന്നു. ഈ ഉത്തരവുമായി ഇയാൾ ഡൽഹിയിൽ നിന്ന് റോഡ് മാർഗം മുത്തങ്ങ അതിർത്തിയിൽ എത്തി. യാത്ര ചെയ്യുന്നതിന് തിരുവനന്തപുരം നാർക്കോട്ടിക് ഡിവൈഎസ്പിയുടെ അനുമതിയാണ് അധ്യാപികയുടെ പക്കൽ ഉണ്ടായിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹനത്തിൽ തിരുവനന്തപുരത്ത് നിന്ന് അധ്യാപിക മുത്തങ്ങ അതിർത്തിയിലെത്തി ഭർത്താവിനൊപ്പം ഡൽഹിയിലേക്ക് പോയി. ഏഴ് ജില്ലകൾ കടന്നാണ് ഇവർ വയനാട്ടിൽ എത്തിയത്. അതിർത്തികൾ കടക്കുന്നതിന് ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന ഉത്തരവ് നിലവിൽക്കെയാണ് ഈ നിയമലംഘനം.