കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം പ്രധാനപ്പെട്ടതാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കൊവിഡ് -19 നെ കൈകാര്യം ചെയ്യാനുള്ള നമ്മുടെ കഴിവിനെ അടിസ്ഥാനമാക്കിയായിരിക്കും ലോക്ക്ഡൗണിന്റെ വിജയം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം നിർണായകമാണ് ” മൻമോഹൻ സിംഗ് വ്യക്തമാക്കി. ലോക്ഡൗൺ പ്രഖ്യാപനത്തിന് ശേഷം രണ്ടാം തവണയാണ് എഐസിസി പ്രവർത്തക സമിതിയോഗം ചേരുന്നത്.
മെയ് മൂന്നിന് ശേഷം ലോക്ഡൗൺ പിൻവലിച്ചാൽ സ്ഥിതിഗതികൾ രൂക്ഷമാകുമെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി യോഗത്തിൽ അഭിപ്രായപ്പെട്ടു. പകർച്ചവ്യാധിയെ നേരിടാനുള്ള കോൺഗ്രസിന്റെ നിർദ്ദേശങ്ങൾ കേന്ദ്രം ഗൗനിച്ചില്ലെന്നും അവർ പറഞ്ഞു. ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഉപജീവന പ്രശ്‌നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. രോഗികളുടെ പരിശോധന, രോഗികളെ കണ്ടെത്തൽ, ക്വാറന്റൈൻ എന്നിവയ്ക്ക് ബദലില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. നിർഭാഗ്യവശാൽ, പരിശോധന ഇപ്പോഴും കുറവാണ്, കൂടാതെ പരിശോധന കിറ്റുകൾ ഇപ്പോഴും ലഭ്യമല്ല, കൂടാതെ കിറ്റുകൾക്ക് ഗുണനിലവാരവുമില്ല. പിപിഇ കിറ്റുകളുടെ എണ്ണവും ഗുണനിലവാരവും മോശമാണ്, ”സോണിയ കൂട്ടിച്ചേർത്തു.
വൈറസിനെതിരായ പോരാട്ടത്തിൽ കേന്ദ്രത്തിന്റെ സഹകരണമില്ലെന്ന് കോൺഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ ആരോപിച്ചു. സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ട് വന്നില്ലെങ്കിൽ കോവിഡ് -19 നെതിരായ പോരാട്ടം ദുർബലമാകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. “കേന്ദ്രം സാഹിച്ചില്ലെങ്കിൽ ലോക്ക്ഡൗണിനുശേഷം സംസ്ഥാനങ്ങൾ സാധാരണ നിലയിൽ ആവില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഇതുവരെ ഒരു സഹായവും ലഭിച്ചില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ആരോപിച്ചു.